ബ്രിട്ടീഷ് എയര്‍വേസിന്റെ പ്രവര്‍ത്തനം 15 മിനിറ്റ് നിശ്ചലമായപ്പോള്‍ സംഭവിച്ചത്  150 ദശലക്ഷം പൗണ്ട് നഷ്ടവും മുക്കാല്‍ലക്ഷത്തോളം പേരുടെ യാത്ര റദ്ദാക്കലും. ഹീത്രൂവിലെ ബോഡീഷ്യ ഹൗസിലുള്ള അണ്‍ഇന്ററപ്റ്റബിള്‍ പവര്‍ സിസ്റ്റത്തിലുണ്ടായ തകരാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണം. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് തകരാര്‍ സംഭവിച്ചത്. വൈദ്യുതി ബന്ധം നിലച്ചതിന് പിന്നാലെ ഡീസല്‍ ജനറേറ്ററും ബാറ്ററിയും തകരാറിലായി. ഇതോടെ സിസ്റ്റം പെട്ടെന്ന് ഷട്ട്ഡൗണ്‍ ചെയ്തതാണ് എയര്‍വേസിന്റെ പ്രവര്‍ത്തനം നിശ്ചലമാക്കിയതെന്നാണ് സൂചന.

ഹീത്രൂവിലെ കമ്പനിയുടെ ഡേറ്റ സെന്ററിലെ സെര്‍വറുകള്‍ക്കുണ്ടായ തകരാറാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം പിന്നിലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. അതാകട്ടെ, നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാതെ സിസ്റ്റം റീബൂട്ട് ചെയ്ത സാങ്കേതിക വിദഗ്ധനുണ്ടായ കൈയബദ്ധം മൂലവും. 15 മിനിറ്റ് നേരത്തേയ്ക്ക് നിശ്ചലമായപ്പോള്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ തടസ്സപ്പെട്ടു. വിമാനങ്ങള്‍ യാത്ര റദ്ദാക്കേണ്ടിവന്നു. ബാഗേജ് സംവിധാനങ്ങളും തകരാറിലായി. ചൊവ്വാഴ്ച വരെ ഈ തകരാറിന്റെ പ്രതിഫലനങ്ങളുണ്ടായി. ലഗേജുകള്‍ കിട്ടാതെ ചില യാത്രക്കാര്‍ ഇപ്പോഴും കാത്തിരിപ്പ് തുടരുന്നുമുണ്ട്. വിമാനങ്ങളെ സംബന്ധിച്ചും യാത്രക്കാരെ സംബന്ധിച്ചും വിമാന റൂട്ടുകള്‍ സംബന്ധിച്ചുമുള്ള ഫയലുകള്‍ ഇതോടെ ഡേറ്റ സെന്ററില്‍നിന്ന് അപ്രത്യക്ഷമായി. കാല്‍മണിക്കൂറോളം ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും ബ്രിട്ടീഷ് എയര്‍വേസ് പ്രവര്‍ത്തനം നിലച്ചു.