കുരിശുമരണത്തിനു മുന്നോടിയായി ശിഷ്യന്മാര്‍ക്കൊപ്പം യേശു അന്ത്യഅത്താഴം കഴിച്ചതിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ വ്യാഴാഴ്ച പെസഹ ആചരിക്കും. കുര്‍ബാന സ്ഥാപിച്ചതിന്റെ സ്മരണ പുതുക്കുന്ന പെസഹ കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും ആചരണം കൂടിയാണ്.ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ  മാതൃകയായ യേശുവിന്റെ സ്മൃതിയില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. യേശു 12 ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത് അനുസ്മരിച്ച് വൈദികര്‍ 12 വിശ്വാസികളുടെ കാല്‍കഴുകി ചുംബിക്കും. ഇതിനൊപ്പം അപ്പം മുറിക്കല്‍ ശുശ്രൂഷയും നടക്കും. പ്രത്യേക പ്രാര്‍ഥനചടങ്ങുകളുമുണ്ടാകും. വീടുകളിലും വൈകുന്നേരം അപ്പം മുറിക്കും.ചില ദേവാലയങ്ങളില്‍ ബുധനാഴ്ച വൈകുന്നേരം പെസഹ ശുശ്രൂഷ നടന്നു. ഭൂരിഭാഗം ദേവാലയങ്ങളിലും വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായാണ് ചടങ്ങുകള്‍. യേശുവിന്റെ കുരിശുമരണം അനുസ്മരിച്ച് നാളെ ദുഃഖവെള്ളി ആചരിക്കും. വെള്ളിയാഴ്ച ദേവാലയങ്ങളും വിവിധ പ്രദേശങ്ങളും കേന്ദ്രീകരിച്ച് കുരിശിന്റെ വഴിനടത്തും.