ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നിയമം ലംഘിക്കുന്നവരെ എന്ത് വില കൊടുത്തും യുകെയിൽ നിന്ന് നാടുകടത്താൻ യുകെ സർക്കാർ തീരുമാനിച്ചതോടെ 2023 ജനുവരി മുതൽ വർധിപ്പിച്ച ഹോം ഓഫീസ് റെയ്ഡ് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്ന ഇമിഗ്രേഷൻ റെയ്ഡിനിടെ മൂന്ന് മലയാളികൾ അറസ്റ്റിലായിരുന്നു. തുടർന്ന് ഇവരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന വിവരം അനുസരിച്ച് ഇവരെ കേരളത്തിലേക്ക് തിരിച്ചയക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നീക്കം. നാട്ടിൽ നിന്ന് വിദ്യാർത്ഥികളുടെ ബന്ധുമിത്രാദികൾ ബന്ധപ്പെട്ടതിനെ തുടർന്ന് യുകെയിലുള്ള മലയാളി അഭിഭാഷകൻ നിയമപരമായ ഇടപെടലുകൾ നടത്തുന്നുണ്ട്.

അറസ്റ്റിലായ മലയാളികൾ സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളി കെയർ ഏജൻസിയിൽ ജോലി ചെയ്തിരുന്നതിനാൽ നിയമം ലംഘിച്ചതിന് രണ്ട് ഏജൻസികൾക്കും പിഴ ചുമത്താനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷം, സ്റ്റോക്ക്-ഓൺ-ട്രെന്റിൽ നടന്ന ഹോം ഓഫീസ് റെയ്ഡുകളുടെ പശ്ചാത്തലത്തിൽ ധാരാളം വിദ്യാർത്ഥികൾ രാജ്യം വിട്ടുപോയതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ മെച്ചപ്പെട്ട ജീവിത നിലവാരം എന്ന സ്വപ്‍നത്തെ തുടർന്നാണ് നിരവധി ആളുകൾ മടങ്ങിയെത്തുന്നത്. ഏജൻസികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരാതിയിലേക്ക് നീങ്ങുന്നതാണ് റെയ്ഡുകൾ തുടർച്ചയായി ഉണ്ടാകുവാൻ കാരണം.

ഹോം സെക്രട്ടറി സുല്ല ബ്രാവർമാന്റെ കടുത്ത തീരുമാനമാണ് റെയ്ഡുകൾക്ക് പിന്നിലെന്നും വിമർശനമുണ്ട്. ആഭ്യന്തര സെക്രട്ടറി സുല്ല ബ്രൂവർമാൻ കടുത്ത നിലപാടാണ് സ്വീകരിച്ചതെന്ന് മനസ്സിലാക്കിയതോടെ എന്ത് വിലകൊടുത്തും ആയിരക്കണക്കിന് ആളുകളെ യുകെയിൽ നിന്ന് നാടുകടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ഹോം ഓഫീസ് പ്രവർത്തിക്കുന്നത്. ഇതിനെ തുടർന്ന് ആഴ്ചയിൽ രണ്ട് മണിക്കൂറിലധികം ജോലി ചെയ്തതിന് അറസ്റ്റിലായ രണ്ട് വിദ്യാർത്ഥികളും ആശ്രിതരിൽ ഒരാളും നാടുകടത്തൽ ഭീഷണി നേരിടുകയാണ്. മാനുഷിക പരിഗണന നൽകി വിഷയം പുനഃപരിശോധിക്കണമെന്ന് ഒരു മലയാളി അഭിഭാഷകൻ നൽകിയ അപ്പീലിൽ പറയുന്നു. ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പ് അനുകൂല നിലപാട് സ്വീകരിക്കുമോയെന്ന് കണ്ടറിയണം.