സ്വന്തം ലേഖകൻ

യു കെ :- ബ്രിട്ടനിൽ ആഭ്യന്തരവകുപ്പിന്റെ ഡേറ്റാബേസിൽ വൻ സുരക്ഷാവീഴ്ച ഉണ്ടായി എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, ആഭ്യന്തരവകുപ്പ് വിശദീകരണം നൽകാൻ നിർബന്ധിതമായിരിക്കുകയാണ്. 150,000 ത്തോളം അറസ്റ്റ് റെക്കോർഡുകളും, ഫിംഗർ പ്രിന്റ് ഹിസ്റ്ററികളും, ഡിഎൻഎ വിവരങ്ങളുമാണ് ഡേറ്റാബേസിൽ നിന്ന് നഷ്ടമായിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വിശദീകരണം നൽകുവാൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് മേൽ സമ്മർദം ഏറുകയാണ്. ആവശ്യമില്ലാത്ത ഡേറ്റകൾ ഡേറ്റാ ബേസിൽ നിന്ന് സ്ഥിരമായി മാറ്റാറുള്ളതാണ്. ഇങ്ങനെ മാറ്റിയ അവസരത്തിലാണ് ആവശ്യമായ ഡേറ്റകളും നഷ്ടമായത്. ആയിരത്തോളം ക്രിമിനലുകളുടെ റെക്കോർഡുകളും മറ്റുമാണ് പോലീസ് ഡിപ്പാർട്ട്മെന്റിന് നഷ്ടമായിരിക്കുന്നത്.


ആഭ്യന്തര വകുപ്പ് ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ കൊടും കുറ്റവാളികളുടെ ആരുടെയും തന്നെ ഡേറ്റകൾ നഷ്ടമായിട്ടില്ല എന്നാണ് ഡിപ്പാർട്ട്മെന്റ് നൽകുന്ന വിശദീകരണം. എന്നാൽ നഷ്ടമായത് അതിപ്രസക്തമായ വിവരങ്ങൾ ആണെന്ന് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ അറസ്റ്റ് ചെയ്തതിനു ശേഷം വിട്ടയച്ചവരുടെ വിവരങ്ങൾ മാത്രമാണ് നഷ്ടമായതെന്ന് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ രേഖപ്പെടുത്തുന്നു.

ഈ സംഭവത്തെ തുടർന്ന്, ആഭ്യന്തര സെക്രട്ടറി മൗനം വെടിയെണമെന്ന ആവശ്യവുമായി ഷാഡോ സെക്രട്ടറി നിക്ക് തോമസ് സിമണ്ട്സ് രംഗത്തെത്തി. സംഭവത്തിൽ എന്ത് നടപടിയാണ് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സെക്രട്ടറി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗവൺമെന്റിന്റെ അസ്ഥിരതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ പോലീസ് വകുപ്പിന്റെ പോലീസ് നാഷണൽ കമ്പ്യൂട്ടറിന്റെ ഭാഗത്തുനിന്നുള്ള ടെക്നിക്കൽ വീഴ്ച പരിഹരിച്ചിട്ടുണ്ടെന്നും, ആവശ്യമായ വിവരങ്ങൾ ഒന്നുംതന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ രേഖപ്പെടുത്തുന്നു.