തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ നാഗർകോവിൽ സ്വദേശി അയ്യപ്പൻ(34) ആണ് കൊല്ലപ്പെട്ടത്. ജനങ്ങൾ നോക്കി നിൽക്കെയായിരുന്നു അരുംകൊല. രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.

ഹോട്ടൽ റിസപ്ഷനിലെ കസേരയിൽ ഇരിക്കുകയായിരുന്നു അയ്യപ്പൻ. ഈ സമയം ബൈക്കിലെത്തിയ പ്രതി ഹോട്ടലിലേയ്ക്ക് കടന്ന് അയ്യപ്പന്റെ കഴുത്ത് പിടിച്ചുവെച്ച് കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം പ്രതി ബൈക്കിൽ കയറി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. കൊലപാതകിയുടെ മുഖം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

സംഭവം നടക്കുന്ന സമയത്ത് അയ്യപ്പനും റൂം ബോയ് ആയി ജോലി നോക്കുന്ന മറ്റൊരു ജീവനക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. മാലിന്യം കളയുന്നതിനായി റൂം ബോയ് പുറത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് ദാരുണമായി മരിച്ചു കിടക്കുന്ന അയ്യപ്പനെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയും അയ്യപ്പനുമായി സംസാരിച്ച ശേഷമാണ് വീട്ടിലേയ്ക്ക് മടങ്ങിയതെന്ന് ഹോട്ടൽ ഉടമയുടെ ഭാര്യ പറയുന്നു.