ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ തുടർച്ചയായി വീടുകളുടെ വില ഇടിയുന്നതായി റിപ്പോർട്ട്‌. നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റിയുടെ കണക്കനുസരിച്ച് ജനുവരിയിൽ യുകെയിൽ വീടുകളുടെ വില ഇടിഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം വസ്തുവിന്റെ ശരാശരി വില 258,297 പൗണ്ട് ആയിരുന്നു. ഡിസംബർ അവസാനത്തോടെ ഇത് 0.6% കുറഞ്ഞിരുന്നു. ഡിസംബർ മാസം രേഖപ്പെടുത്തിയ വില വർധനവായ 2.8 ശതമാനത്തിൽ നിന്ന് 1.1 ശതമാനമാണ് ഇത്തവണ കുറവ് ഉണ്ടായത്.

സമീപകാലത്തായി വിപണി നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണെന്നും പഴയ കാലത്തേക്കുള്ള മടങ്ങി പോക്ക് അത്രപെട്ടെന്ന് സാധ്യമല്ലെന്നും ബിൽഡിംഗ് സൊസൈറ്റി അധികൃതർ വ്യക്തമാക്കി.അതേസമയം, സാമ്പത്തിക ഞെരുക്കം ഇതിനുള്ള പ്രധാന കാരണമാണെന്നും, സാധനങ്ങളുടെ വിലകയറ്റം ദൈന്യംദിന ചിലവുകളെ പോലും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും നാഷൻ വൈഡിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ റോബർട്ട് ഗാർഡ്‌നർ പറഞ്ഞു. അനുദിനം ചിലവുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പണം സമ്പാദിക്കുന്നത് പ്രയാസമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഉയർന്ന പലിശ നിരക്ക് കാരണം മോർട്ട്ഗേജുകളുടെ തിരിച്ചടവ് പോലും മുടങ്ങിയിരിക്കുകയാണ്.

എന്നാൽ, നവംബർ മാസത്തേക്കാൾ കുറവ് മോർട്ട്ഗേജുകളാണ് അംഗീകരിച്ചിരിക്കുന്നതെന്ന് ചൊവ്വാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. കോവിഡ് 19 ലോക്‌ഡൗൺ കാലയളവിന് ശേഷം, അതായത് 2009 നു ശേഷമുള്ള ഏറ്റവും കുറവ് സംഖ്യയാണിതെന്നും അധികൃതർ വ്യക്തമാക്കി. സാമ്പത്തിക ഉന്നമനത്തിനായി ഇടകാലത്ത് അവതരിപ്പിച്ച മിനി ബഡ്ജറ്റാണ് ഇതിനെല്ലാം കാരണമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ജീവിതചിലവ് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പലിശനിരക്ക് കൂട്ടിയത് എന്നാണ് ഔദ്യോഗി ക വൃത്തങ്ങൾ നൽകുന്ന മറുപടി.