ഇരിയ പൊടവടുക്കത്ത് ധര്‍മശാസ്താക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമ്പൂട്ടി നായരുടെ ഭാര്യ സി ലീല(56)യാണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് അഞ്ച് മഹാരാഷ്ടക്കാരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സ്‌കൂളില്‍നിന്നെത്തിയ മകന്‍ പ്രജിത്ത് അമ്മയെ കാണാഞ്ഞ് വീട്ടിനകത്തും പരിസരത്തും തിരയുന്നതിനിടെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. തുടര്‍ന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അമ്മയുടെ കഴുത്തില്‍ സ്വര്‍ണമാല കാണാത്തതിനാല്‍ പ്രജിത്തിന് സംശയം തോന്നി. വീട്ടിലെത്തി മാല അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വീടിന് പിറകില്‍നിന്നാണ് മാല ലഭിച്ചത്. ഇതോടെ മറുനാടന്‍ തൊഴിലാളികളെ സംശയമുള്ളതായി പ്രജിത്ത് ബന്ധുക്കളെ അറിയിച്ചു.

ഇക്കാര്യം ഡോക്ടര്‍മാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയതോടെ വിശദപരിശോധന നടത്തി. കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെടുകയും മരണത്തില്‍ ഡോക്ടര്‍മാര്‍ക്കും സംശയമുയരുകയും ചെയ്തു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. കൊലപാതകമാണെന്ന സംശയം ഉയര്‍ന്നതോടെ നാട്ടുകാര്‍ ലീലയുടെ വീടിന്റെ തേപ്പുജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മഹാരാഷ്ട്ര സ്വദേശികളെ തടഞ്ഞുവച്ചു. തുടര്‍ന്ന് അഞ്ചുപേരടങ്ങുന്ന സംഘത്തെ അമ്പലത്തറ പോലീസ് കസ്റ്റഡിലെടുത്തു. പ്രവീണ്‍ കുമാര്‍ (ഗള്‍ഫ്), പ്രസാദ് എന്നവരാണ് ലീലയുടെ മറ്റുമക്കള്‍.