കുടകിലെ റിസോര്‍ട്ടില്‍ കൊല്ലം സ്വദേശികളായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവല്ല മാര്‍ത്തോമ കോളേജിലെ അസി. പ്രൊഫസറെയും ഭര്‍ത്താവിനെയും കുട്ടിയെയുമായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്ലു ലോസോ അരിഗോ റിസോര്‍ട്ടിലെ കോട്ടേജില്‍ ശനിയാഴ്ച രാവിലെ ഹോട്ടല്‍ ജോലിക്കാരാണ് മൃതദേഹം കണ്ടത്.

തിരുവല്ല മാര്‍ത്തോമ കോളജിലെ അസി. പ്രൊഫസര്‍ കല്ലൂപ്പാറ സ്വദേശിനി ജിബി എബ്രഹാം (38), തിരുവല്ലയില്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന ഭര്‍ത്താവും വിമുക്തഭടനും കൊല്ലം സ്വദേശിയുമായ വിനോദ് ബാബുസേനന്‍ (43), ജിബിയുടെ ആദ്യവിവാഹത്തിലുള്ള മകള്‍ ജെയിന്‍ മരിയ ജേക്കബ് (11) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് മൂന്നംഗ കുടുംബം റിസോര്‍ട്ടില്‍ മുറിയെടുത്തത്. കുറച്ചുനേരം ഇവര്‍ റിസോര്‍ട്ട് ചുറ്റിനടന്ന് കണ്ടിരുന്നുവെന്ന് മാനേജര്‍ ആനന്ദ് പോലീസിന് മൊഴിനല്‍കി. പുറത്തുള്ള കടയില്‍ പോയ മൂവരും തിരിച്ചെത്തി അത്താഴം കഴിച്ച് കോട്ടേജിലേക്ക് മടങ്ങി.

ശനിയാഴ്ച രാവിലെ 10-ന് മുറി ഒഴിയുമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ 10 മണി കഴിഞ്ഞിട്ടും ഇവരെ പുറത്തേക്ക് കാണാതെ വന്നപ്പോള്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വിനോദിന്റെയും ജിബിയുടെയും രണ്ടാംവിവാഹമാണ്. ജിബി ജനിച്ചതും വളര്‍ന്നതും ഗള്‍ഫിലാണ്. കാസര്‍കോട് സ്വദേശിയുമായി വിവാഹം കഴിഞ്ഞശേഷം ബെംഗളൂരുവില്‍ കഴിയുകയായിരുന്നു.

എട്ടുവര്‍ഷം മുന്‍പാണ് തിരുവല്ല മാര്‍ത്തോമ കോളജില്‍ സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സായ എം.എസ്സി. ബയോടെക്‌നോളജിയില്‍ അസി. പ്രൊഫസറായി ചേര്‍ന്നത്.

തിരുവല്ല ജോയ് ആലുക്കാസിന് സമീപത്തെ ഫ്‌ളാറ്റിലാണ് വിനോദും ജിബിയും മകളുമായി കഴിഞ്ഞിരുന്നത്. വിനോദിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ ജിബി പാര്‍ട്ണര്‍ കൂടിയായിരുന്നു. ജെയിന്‍ മരിയ ജേക്കബ് ഏഴാംക്ലാസിലാണ് പഠിക്കുന്നത്. കനേഡിയന്‍ വിസയുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികളില്‍നിന്ന് വിനോദ് വാങ്ങിയ പണം മറ്റാരോ തട്ടിച്ചെടുത്തുവെന്ന് സൂചനയുണ്ട്. ഇതേത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നാണ് വിവരം.

വിനോദ് സൈന്യത്തില്‍നിന്ന് വിരമിച്ചയാളാണ്. ഇയാള്‍ക്ക് ആദ്യ വിവാഹത്തില്‍ ഭാര്യയും ഒരു മകളുമുണ്ട്. ഇവര്‍ കാനഡയിലാണുള്ളതെന്നാണ് പറഞ്ഞിരിക്കുന്നത്. ജിബി കഴിഞ്ഞ മാസം പരീക്ഷാഡ്യൂട്ടിക്ക് എത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ഒരാഴ്ചമുന്‍പ് ഡല്‍ഹിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജിബി ലീവെടുത്തത്.