ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലേക്കുള്ള വിസ ഫീസ് വർദ്ധനവ് ഇന്ന് ഒക്ടോബർ 4-ാം തീയതി ബുധനാഴ്ച മുതൽ നിലവിൽ വന്നു. ഫീസ് വർദ്ധനവിന് പാർലമെന്റിന്റെ അനുമതി ലഭിച്ചിരുന്നു. വർക്ക് വിസകളുടെയും സന്ദർശന വിസകളുടെയും 1ഫീസുകളിൽ 15 ശതമാനം വർദ്ധനവ് കഴിഞ്ഞ ജൂലൈയിലാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതു കൂടാതെ സ്റ്റഡി വിസ, മുൻഗണനാ വിസ തുടങ്ങിയ വിഭാഗങ്ങൾക്കും ഫീസുകളിൽ 20 ശതമാനം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.


മലയാളികൾ കൂടുതലായും ആരോഗ്യ മേഖലയിലെ ജോലികൾക്കും പഠനത്തിനുമായാണ് യുകെയിൽ എത്തുന്നത്. നേഴ്സുമാർ , ഡോക്ടർമാർ , കെയറർമാർ തുടങ്ങിയ ആരോഗ്യ മേഖലയിലെ വിദഗ്ധ തസ്തികകളിൽ വന്നിട്ടുള്ള വിസ ഫീസുകളിലെ വർദ്ധനവ് മലയാളികളെ കാര്യമായി ബാധിക്കും. സന്ദർശന വിസയിലും മുൻഗണനാ വിസയിലുമുള്ള ഫീസ് വർദ്ധനവ് മാതാപിതാക്കളെ യുകെയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് തിരിച്ചടിയാകും. 6 മാസത്തിൽ താഴെയുള്ള സന്ദർശന വിസയുടെ ഫീസ് 115 പൗണ്ട് ആയാണ് ഉയർന്നിരിക്കുന്നത്. വിദേശ വിദ്യാർഥികൾക്കുള്ള ഫീസ് 490 പൗണ്ട് ആയി ഉയർന്നു.

3 വർഷം വരെയുള്ള സ്കിൽഡ് വർക്കർമാർക്കുള്ള വിസ ഫീസുകൾ 459 പൗണ്ടിൽ നിന്ന് 551 പൗണ്ട് ആയി വർദ്ധിച്ചു . സ്കിൽഡ് വർക്കർ വിസ മൂന്ന് വർഷത്തിൽ കൂടുതൽ ലഭിക്കണമെങ്കിൽ 1500 പൗണ്ട് ആണ് അടയ്ക്കേണ്ടത്. നേരത്തെ ഇത് 1423 പൗണ്ട് ആയിരുന്നു.

എൻഎച്ച്എസ്സിന്റെ നവീകരണത്തിനും പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പള വർദ്ധനവിന്റെ അധിക ചിലവുകൾ കണ്ടെത്തുന്നതിനുമായാണ് വിസ ഫീസുകളിലെ വർദ്ധനവ് ഉപയോഗിക്കുക എന്ന് പ്രധാനമന്ത്രി ഋഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു.