ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ 20 വർഷത്തിനിടെ അപൂർവ്വമായ കരൾ കാൻസറിന്റെ കേസുകൾ ഇരട്ടിയായാതായി റിപ്പോർട്ട്. പല ഡോക്ടർമാർക്കും ഇത് എങ്ങനെ കണ്ടെത്താമെന്നോ ചികിത്സിക്കണമെന്നോ അറിയില്ലെന്ന് ഒരു റിപ്പോർട്ടിൽ പറയുന്നു. ബൈൽ ജ്യുസ് വഹിക്കുന്ന ബൈൽ ഡക്ടിൽ ക്യാൻസർ ബാധിക്കാറുണ്ട്. ഇത് അടുത്തിടെ വരെ പ്രായമായവരെ മാത്രം ബാധിക്കുന്ന അപൂർവ്വരോഗമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ കണക്കുകൾ പ്രകാരം കരൾ അർബുദ രോഗനിർണ്ണയങ്ങളിൽ പകുതിയോളം വരുന്നതും ചോളൻജിയോകാർസിനോമ എന്നറിയപ്പെടുന്ന ബൈൽ ഡക്ട് ക്യാൻസറാണ്. ഇതിൽ കൂടുതലും കണ്ടുവരുന്നത് ചെറുപ്പക്കാരിലും.

റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടും പല ജിപിമാർക്കും ക്യാൻസർ വിദഗ്ധർക്കും ഈ രോഗം പരിചിതമല്ല. അതിനാൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിൽ മിക്കവരും പരാജയപ്പെടുന്നു. 2015-ൽ കോളാങ്കിയോകാർസിനോമ രോഗനിർണയം നടത്തിയ ഒരു രോഗിയോട്, ലക്ഷണങ്ങൾ കണ്ട ഡോക്ടർ ചികിത്സ ആവശ്യമില്ലെന്നാണ് പറഞ്ഞത്. വേദന സഹിക്കാൻ പറ്റാത്ത സ്ഥിതിയിൽ സ്‌കാൻ ചെയ്‌തപ്പോഴാണ്‌ കരളിലെ ട്യൂമർ കണ്ടെത്തിയത്.

2020-ൽ ഇംഗ്ലണ്ടിൽ ഏകദേശം 2,700 പേർക്ക് ചോളൻജിയോകാർസിനോമ സ്ഥിരീകരിച്ചിട്ടുണ്ട്. ചെറുപ്പക്കാരിൽ ഈ രോഗം ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത്. ചോളൻജിയോകാർസിനോമയെക്കുറിച്ചുള്ള അറിവില്ലായ്‌മയും രോഗവും എങ്ങനെ ചികിത്സിക്കണം എന്നതിനെക്കുറിച്ചുള്ള അവ്യക്തതയും പലരുടെയും ജീവൻ നഷ്ടമാകുന്നതിന് കാരണമാകുന്നു. യുകെയിൽ ഓരോ വർഷവും 6,000 പേർ കരൾ കാൻസർ ബാധിച്ച് മരിക്കുന്നുണ്ട്.