സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് കാലത്തെ കാണപ്പെടുന്ന ദൈവങ്ങളാണ് ആരോഗ്യപ്രവർത്തകർ. പ്രധാനമായും രോഗികളോട് അടുത്തിടപഴകുന്ന നഴ്സുമാരുടെ ജീവിതം പ്രതിസന്ധികൾ നിറഞ്ഞതായി മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാസംവിധാനങ്ങൾ പോലുമില്ലാതെ കോവിഡ് ബാധിതരെ ചികിത്സിക്കാൻ അവർ തയ്യാറാകുന്നു. ഇവിടെ രാജ്യത്തിനല്ല പ്രധാന്യം. മനുഷ്യർക്കാണ്, മനുഷ്യജീവനാണ്. ബ്രിട്ടീഷ് ഇതര നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും പരീക്ഷയോ ഫീസോ കൂടാതെ ബ്രിട്ടീഷ് പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് പ്ലെയ്ഡ് സിമ്രു എംപി ഹൈവെൽ വില്യംസ് സർക്കാരിന് കത്തെഴുതി. പകർച്ചവ്യാധിക്കിടയിൽ അവർ ചെയ്യുന്ന മഹത്തായ സംഭാവനകളെ തിരിച്ചറിയാനും എല്ലാ പ്രധാന ആരോഗ്യപ്രവർത്തകർക്കും ഉടനടി ബ്രിട്ടീഷ് പൗരത്വം നൽകുന്നത് പരിഗണിക്കണമെന്നും ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് സൗജന്യ പൗരത്വം നൽകുന്നതുവഴി അവർക്ക് അർഹമായ അംഗീകാരം ലഭിക്കുമെന്നും കത്തിൽ പറയുന്നു. ബാംഗൂരിലെ നിരവധി യുകെ ഇതര പൗരന്മാരായ എൻ‌എച്ച്‌എസ് ജീവനക്കാർ രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് ഈയൊരു നീക്കം.

“പിപിഇയുടെ ക്ഷാമം മൂലവും രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് മൂലവും ആരോഗ്യ പ്രവർത്തകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടതായി വരുന്നു. വൈറസ് അതിവേഗം പടർന്നുപിടിക്കുന്നതിനാൽ നിരവധി ആരോഗ്യ പ്രവർത്തകർക്ക് അവരുടെ ജീവൻ നഷ്ടപ്പെട്ടു.” വില്യംസ് കൂട്ടിച്ചേർത്തു. അവരുടെ ധീരമായ പരിശ്രമങ്ങൾക്കിടയിലും, ബ്രിട്ടീഷ് പൗരത്വം ഇല്ലാത്ത ആരോഗ്യപ്രവർത്തകർക്ക് യുകെയിൽ സ്ഥിരമായി താമസിക്കാൻ കഴിയുമോ എന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. “കുടിയേറ്റക്കാർ നമ്മുടെ സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും ഒരു പ്രധാന ഭാഗമാണെന്ന് ഈ പകർച്ചവ്യാധി തെളിയിച്ചിട്ടുണ്ട്. മുൻനിര ജീവനക്കാർ ചെയ്യുന്ന ത്യാഗത്തിന്റെയും പ്രതിബദ്ധതയുടെയും അളവ് യുകെ സർക്കാർ തിരിച്ചറിയേണ്ടത് നിർണായകമാണ്. ” വില്യംസ് ഇപ്രകാരം കത്തിൽ കുറിക്കുകയുണ്ടായി.

എല്ലാ ജീവനക്കാരും നൽകുന്ന വലിയ സംഭാവനയെ അംഗീകരിക്കുന്നതായും 2020 ഒക്ടോബർ 1 ന് മുമ്പായി അവസാനിക്കുന്ന എല്ലാ വിസ കാലാവധിയും നീട്ടിയിട്ടുണ്ടെന്ന് വില്യംസിന്റെ കത്തിന് മറുപടിയായി സർക്കാർ വക്താവ് പറഞ്ഞു. യോഗ്യതയുള്ള വിദേശ ആരോഗ്യ പ്രൊഫഷണലുകളുടെ വിസകൾക്ക് ഒരു വർഷത്തെ വിപുലീകരണം നൽകും. യുകെ പൗരന്മാരെപ്പോലെ തന്നെ എൻ‌എച്ച്എസ് സേവനങ്ങൾ ഉപയോഗിക്കാൻ വിദേശ ആരോഗ്യപ്രവർത്തകരെ അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു. യുകെയിലുടനീളമുള്ള എൻ‌എച്ച്എസ് ട്രസ്റ്റുകളുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ ആരോഗ്യ പ്രവർത്തകരെയും സഹായിക്കാൻ ഞങ്ങൾ ഒരുക്കമാണെന്നും സർക്കാർ വക്താവ് കൂട്ടിച്ചേർത്തു.