സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരണം അറുപത്തിയൊന്നായി. ഉരുള്‍പൊട്ടി വന്‍ദുരന്തമുണ്ടായ വയനാട് പുത്തുമലയില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. മലപ്പുറം കവളപ്പാറയിലും ആറുപേരുടെ കൂടി മൃതദേഹം കണ്ടെടുത്തതോടെ ദുരന്തത്തിനിരയായവരുടെ എണ്ണം ഒന്‍പതായി. കോഴിക്കോട് ജില്ലയില്‍ ഇന്ന് നാലുപേര്‍ മരിച്ചു. കണ്ണൂരില്‍ മൂന്നുപേരും. ചാലക്കുടി, കായംകുളം, വൈക്കം എന്നിവിടങ്ങളില്‍ ഒരോ മരിച്ചു. പുത്തുമലയിലും കവളപ്പാറയിലും രക്ഷാദൗത്യം ഞായറാഴ്ച രാവിലെ തുടരും.

കവളപ്പാറയില്‍ അന്‍പതിലധികം പേര്‍ക്കായാണ് തിരച്ചില്‍. വയനാട് , കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച അതിതീവ്രമഴയ്ക്ക് സാധ്യതയുളളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യപിച്ചു. എറണാകുളം, ഇടുക്കി, തശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. താറുമാറായ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കും. റണ്‍വേ സുരക്ഷിതമാക്കിയ നെടുമ്പാശേരിയില്‍ നിന്ന്  ഉച്ചയ്ക്ക് വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും. റണ്‍വേ പൂര്‍ണ സുരക്ഷിതമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ പെയ്യുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണ്.

കഴിഞ്ഞ ദിവസത്തെ കനത്ത മണ്ണിടിച്ചിലില്‍ വിറങ്ങലിച്ച നിലമ്പൂര്‍ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി. ഇന്നുമാത്രം ആറ് മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടുകിട്ടിയത്. 54 പേര്‍ ഇനിയും മണ്ണിനടിയിലുണ്ടെന്ന് കരുതുന്നു. നൂറേക്കറോളം മഴ കവര്‍ന്നെടുത്ത കവളപ്പാറയില്‍ ഇന്നും കണ്ണീര്‍ മഴ. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് വീണ്ടും മണ്ണിടിഞ്ഞത്. പലരും ഓടി രക്ഷപെടുകയായിരുന്നു.

കല്ലായി പാലത്തില്‍വച്ച് ബൈക്കില്‍ മരംവീണ് ഫ്രാന്‍സിസ് റോഡ് സ്വദേശി മുഹമ്മദ് സാലു മരിച്ചു. ചാലക്കുടിയില്‍ ഒഴുക്കില്‍പ്പെട്ട് പരിയാരം സ്വദേശി ജോജോയും കായംകുളം ക്ഷേത്രക്കുളത്തില്‍ വീണ് പത്തിയൂര്‍ സ്വദേശി ബാലനും മരിച്ചു. മൂന്നുമണിയോടെ ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നുവിട്ടതോടെ വയനാട്ടില്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.

മലപ്പുറം മുണ്ടേയിരിയില്‍ പാലം ഒലിച്ചുപോയതിനെത്തുടര്‍ന്ന് ഇരുനൂറോളംപേര്‍ കുടുങ്ങി. ഇവിടെ ഹെലികോപ്റ്ററിലാണ് ഭക്ഷണമെത്തിച്ചത്. ഭാരതപ്പുഴയും കടലുണ്ടി പുഴയും കരകവിഞ്ഞൊഴുകിയതിനാല്‍ തിരൂർ–കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. പൊന്നാനി കർമറോഡ് പൂർണമായും മുങ്ങി. പൊന്നാനി ടൗണിൽ വെള്ളം കയറി. പുറത്തൂർ ഉൾപ്പടെയുള്ള പുഴയോര ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.