ജയ്‌‌പുർ ∙ സ്ത്രീധനത്തുക നൽകുന്നതിൽ വീഴ്ച വരുത്തിയതിന് ഭാര്യയെ ബന്ധുക്കളെക്കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിച്ച് ഭർത്താവിന്റെ ക്രൂരത. പീഡനത്തിന്റെ വിഡിയോ ചിത്രീകരിച്ച് യുട്യൂബിൽ അപ്‌ലോഡ് ചെയ്തെന്നും യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. രാജസ്ഥാനിലെ ഭരത്‌പുരിലാണ് 1.5 ലക്ഷം രൂപ സ്ത്രീധനം നൽകാത്തതിന് പീഡനം നടത്തിയത്. ‘ഭർത്താവും രണ്ടു ബന്ധുക്കളും ചേർന്നു പീഡിപ്പിച്ചതായി യുവതി പരാതി നൽകിയിട്ടുണ്ട്. പീഡനദൃശ്യങ്ങൾ യുട്യൂബിൽ അപ്‍ലോഡ് ചെയ്തതായി സൂചനയുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല’– കമാൻ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ദൗലത്ത് സാഹു പറഞ്ഞു. ഭർത്താവും ബന്ധുക്കളും സ്ത്രീധനത്തെച്ചൊല്ലി വഴക്കും മർദനവും പതിവായിരുന്നെന്നു യുവതി പരാതിയിൽ പറയുന്നു.

‘സ്ത്രീധനം ചോദിച്ച് എപ്പോഴും വഴക്കായിരുന്നു. സ്ത്രീധനം തരാത്തതിന് എന്നെ ബന്ധുക്കളെക്കൊണ്ട് അയാൾ ബലാത്സംഗം ചെയ്യിച്ചു. ഇതു മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുകയും വിഡിയോകൾ യുട്യൂബിൽ പങ്കുവയ്ക്കുകയും ചെയ്തു. നിന്റെ വീട്ടുകാർ പണം തരാത്തതിനാൽ അതിനു തുല്യമായ തുക ഈ പോൺ വിഡിയോയിലൂടെ നേടുമെന്ന് പറഞ്ഞായിരുന്നു ഇത്. സംഭവത്തിനു പിന്നാലെ അലറിക്കരഞ്ഞ് ഞാൻ എന്റെ വീട്ടിലേക്ക് ഓടിപ്പോരുകയായിരുന്നു.’– പരാതിക്കാരി വ്യക്തമാക്കി. 2019 ൽ ആണ് ഇരുവരും വിവാഹിതരായത്. അന്നുതൊട്ടേ സ്ത്രീധനത്തർക്കമുണ്ട്. ഇതേത്തുടർന്നു സ്വന്തം വീട്ടിലേക്കു മടങ്ങിയ യുവതിയെ ഭർത്താവ് നല്ല വാക്കുകൾ പറഞ്ഞു പ്രലോഭിപ്പിച്ച് അയാളുടെ വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷമാണു രണ്ടു ബന്ധുക്കളെ വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തതെന്നു പൊലീസ് പറഞ്ഞു.