നഗരത്തെ നടുക്കിക്കൊണ്ടാണ് അടുത്തവീട്ടുകാർ പോലും അറിയാതെ ഈശ്വരിയെന്ന യുവതിയുടെ കൊലപാതകം നടന്നത്. ഇരവിപുരത്ത് മദ്യലഹരിയിൽ യുവാവ് ബൈക്കിൽ നിന്നും ഊരിയെടുത്ത കമ്പിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഇരവിപുരം ചന്തയുടെ എതിർവശത്ത് വാടകയ്ക്കുതാമസിക്കുന്ന ഈശ്വരിയാ(27)ണ് മരിച്ചത്.

ശനിയാഴ്ച രാത്രിയോടെയായിരുന്നു കൊലപാതകം. എന്നാൽ ഇയാൾ ഭാര്യയെ തലയ്ക്ക് അടിച്ച് മദ്യലഹരിയിൽ അടുത്തമുറിയിൽ പോയി കിടന്നുറങ്ങി. ഭാര്യ മരിച്ചെന്ന കാര്യം മുരുകൻ അറിയുന്നത് നാട്ടുകാർ കൂടിയപ്പോഴാണ്. മുരുക(42)നെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈശ്വരിയെ മുമ്പും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. സംശയരോഗിയായിരുന്ന മുരുകന് ഈശ്വരി ജോലിക്ക് പോകുന്നതും ഫോണിൽ സംസാരിക്കുന്നതുമൊന്നും ഇഷ്ടമായിരുന്നില്ല. ഒരിക്കൽ ഫോണിൽ സംസാരിക്കുകയായിരുന്ന ഈശ്വരിയെ കത്തി കൊണ്ട് വയറിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

പോലീസിൽ പരാതിപ്പെടാൻ അന്ന് പലരും ഈശ്വരിയെ ഉപദേശിച്ചെങ്കിലും അവർ മക്കളെ ഓർത്ത് പിന്മാറുകയായിരുന്നു. മാടൻനട-ഇരവിപുരം റോഡിൽ ഇരവിപുരം മാർക്കറ്റിന്റെ എതിർവശത്ത് വാടകയ്ക്ക് താമസിക്കുന്ന മുരുകനും ഈശ്വരിയ്ക്കും രണ്ട് പെൺമക്കളാണുള്ളത്. സരസ്വതിയും ശങ്കരേശ്വരിയും.

വീട്ടിൽത്തന്നെ വസ്ത്രങ്ങൾ ഇസ്തിരിയിട്ടുനൽകുന്ന ജോലിയാണ് മുരുകന്. ഈശ്വരി മാർക്കറ്റിലെ പച്ചക്കറി കടകളിൽ ഉൾപ്പടെ സഹായിയായി പോയിരുന്നു. മദ്യപിച്ചെത്തുന്ന മുരുകൻ ഭാര്യയോട് പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് അയൽക്കാരും പറയുന്നു. സംഭവദിവസം ഈശ്വരി മക്കളെ സഹോദരിയുടെ വീട്ടിലാക്കി മടങ്ങിയതായിരുന്നു.

മക്കളെ ഞായറാഴ്ച രാവിലെ എത്തി കൂട്ടിക്കൊണ്ടുവരാമെന്ന് ഫോണിൽ സഹോദരി മഹാലക്ഷ്മിയെ അറിയിച്ചിരുന്നു. എന്നാൽ ബന്ധുക്കൾ രാവിലെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഞായറാഴ്ച രാവിലെ കൂട്ടുകാരി അമ്പിളി ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. തുടർന്നാണ് അമ്പിളി ഈശ്വരിയുടെ വീട്ടിലെത്തുമ്പോൾ

വാതിൽ തുറന്നുകിടക്കുന്ന നിലിലായിരുന്നു. അവരാണ് അകത്തെ മുറിയിൽ കട്ടിലിൽ മരിച്ചനിലയിൽ ഈശ്വരിയെ കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഈ സമയത്തും ഇതൊന്നുമറിയാതെ അടുത്തമുറിയിൽ ഉറങ്ങുകയായിരുന്ന മുരുകൻ. ഇയാളെ സ്ഥലത്തെത്തിയ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു.