ഭാര്യയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി കായലിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലെ സോഫ്റ്റ് വെയർ എൻജിനീയർ തിരുപ്പതി സ്വദേശി കംസലി വേണുഗോപാലിനെയാണ് പോലീസ് പിടികൂടിയത്. സ്ത്രീധനത്തെചൊല്ലിയുള്ള പ്രശനമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി വേണുഗോപാൽ സമ്മതിച്ചു. മൃതദേഹം സ്യൂട്ട്‌കേസിലാക്കി കായലിൽ തള്ളിയെന്നും പ്രതി വെളിപ്പെടുത്തി. പ്രതിയുടെ മൊഴിയനുസരിച്ച് കഴിഞ്ഞദിവസം കായലിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

അഞ്ചുമാസം മുമ്പാണ് വേണുഗോപാൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയത്. 2019-ലാണ് വേണുഗോപാലും പദ്മാവതിയും വിവാഹിതരായത്. തുടർന്നുണ്ടായ ദാമ്പത്യപ്രശ്‌നങ്ങൾ കാരണം ഏറെക്കാലമായി പദ്മാവതി സ്വന്തം വീട്ടിലായിരുന്നു താമസം.

അഞ്ച് മാസം മുൻപ് വേണുഗോപാലും സുഹൃത്തും പദ്മാവതിയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് പദ്മാവതിയെ ഹൈദരാബാദിലെ വീട്ടിലേക്ക് എന്ന് തെറ്റിധരിപ്പിച്ച് തിരുപ്പതിയിലെ വീട്ടിലേക്ക് കൊണ്ടു പോകുകയും ഇവിടെവെച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പദ്മാവതി മരിച്ചതോടെ വേണുഗോപാലും മറ്റുള്ളവരും ചേർന്ന് മൃതദേഹം വലിയ സ്യൂട്ട്‌കേസിലാക്കി. തുടർന്ന് വെങ്കിടാപുരത്ത് എത്തിച്ച് മൃതദേഹം കായലിൽ തള്ളുകയും ചെയ്തു എന്ന് പ്രതി പൊലീസിനു മൊഴി നൽകി.