ഹൈദരാബാദ്: സല്‍ക്കാര ചടങ്ങുകള്‍ക്കിടെ കോഴിക്കറി വിളമ്പാന്‍ വൈകിയതിനെച്ചാല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദ് ഹുസാനി അലാം പ്രദേശത്ത് നടന്ന വിവാഹനിശ്ചയ സല്‍ക്കാരത്തിനിടെയാണ് സംഭവം. അക്രമം അഴിച്ചുവിട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം രാത്രി വൈകിയാരംഭിച്ച വിവാഹ സല്‍ക്കാരത്തിനെത്തിയ അതിഥികള്‍ക്ക് കോഴിക്കറി വിളമ്പാന്‍ താമസിച്ചുവെന്ന് ആരോപിച്ച് ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കിയതാണ് സംഭവത്തിന്റെ തുടക്കം. തങ്ങള്‍ക്ക് കറി വിളമ്പാന്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നെന്നും ആഹാരം വിളമ്പുന്നവര്‍ മോശമായി പെരുമാറിയെന്നുംഅതിഥികളില്‍ ചിലര്‍ ആരോപിച്ചു.

സല്‍ക്കാരച്ചടങ്ങുകള്‍ക്ക് ശേഷം മടങ്ങിപ്പോയ അതിഥികള്‍ പിന്നീട് തിരിച്ചു വരികയും സല്‍ക്കാരം നടത്തിയ വീട്ടിലുള്ളവരെ ആക്രമിക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് പോലീസെത്തിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. അതേസമയം അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.