മമ്മൂട്ടിയുടെ കരിയറിന്റെ തുടക്കകാലത്ത് നിരവധി കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. പ്രമുഖ ടെലിവിഷന്‍ ജേണലിസ്റ്റ് കരണ്‍ ഥാപ്പര്‍ ബിബിസിക്ക് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ അഭിമുഖത്തില്‍ വേദനിപ്പിച്ചവരെ കുറിച്ച് മമ്മൂട്ടി വികാരാധീനനായി സംസാരിക്കുന്നുണ്ട്.

അഭിനയ സപര്യയില്‍ മമ്മൂട്ടി അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ് മമ്മൂട്ടിയുടെ തുറന്നുപറച്ചില്‍. എണ്‍പതുകള്‍ എന്റെ കരിയറിലെ വളരെ മോശം കാലമായിരുന്നു. ഒരു തിരിച്ചുവരവ് ഞാന്‍ പ്രതീക്ഷിച്ചില്ല. ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ അതേക്കുറിച്ച് അല്പം സന്തോഷം തോന്നുന്നുണ്ടെങ്കിലും എന്റെ അനുഭവം വളരെ വേദനിപ്പിക്കുന്നതായിരുന്നു. ഒരു നടനെന്ന നിലയില്‍ ആളുകള്‍ എന്നെ തരംതാഴ്ത്തി. പക്ഷേ, എനിക്ക് പുനര്‍ജന്മം ഉണ്ടായി.എല്ലാം അവസാനിച്ചു എന്ന് കരുതിയ സമയത്ത് ചാരത്തില്‍ നിന്നുയര്‍ന്നു വന്നതുപോലെ റീ ബെര്‍ത്ത് സംഭവിച്ചു.

എല്ലാം നഷ്ടപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും ശ്രമിക്കും. എന്റെ ശ്രമം വിജയം കണ്ടു. എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയ സമയത്ത് സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട്.