നടിയെ ആക്രമിച്ച കേസില്‍ നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു.ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘം ഇടവേള ബാബുവിനെ വിളിച്ച് വരുത്തുകയായിരുന്നു.

അതേസമയം പള്‍സര്‍ സുനി രണ്ട് മാസം കാവ്യാ മാധവന്റെ ഡ്രൈവറായിരുന്നെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. സുനി തന്നെ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ്  വിവരം. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പള്‍സര്‍ സുനി ഡ്രൈവറായിരുന്നെന്ന കാര്യം ചോദ്യം ചെയ്യലില്‍ കാവ്യ നിഷേധിക്കുകയായിരുന്നു. സുനിയെ അറിയില്ലെന്നാണ് കാവ്യ നല്‍കിയ മൊഴി. മൊഴി സ്ഥിരീകരിക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്.

കാവ്യ മാധവന് പള്‍സര്‍ സുനിയെ പരിചയമുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.  സെറ്റില്‍ കാവ്യയുടെ ഡ്രൈവറായി സുനി എത്തിയിരുന്നതായാണ് വിവരം  കാവ്യയും ദിലീപും അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലും സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ പൊലീസിന് മൊഴിനല്‍കിയത്. ദിലീപ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തിയ യുവനടിയുമായി കാവ്യ കേരളത്തിന് പുറത്ത് കൂടിക്കാഴ്ച നടത്തിയതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാവ്യയില്‍ നിന്ന് മൊഴിയെടുത്തശേഷം ഈ യുവനടിയെ പൊലീസ് വീണ്ടും ചോദ്യംചെയ്‌തേക്കും.

ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച പിന്നെയും എന്ന സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകളും സുനി ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതായും പൊലീസ് കണ്ടെത്തിയതായാണ് അറിയുന്നത്. ഈ വിവരങ്ങള്‍ പൊലീസിന് കിട്ടിയപ്പോഴും സുനിയെ അറിയില്ലെന്നും നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് കാവ്യയുടെ മൊഴി നല്‍കിയത്.