ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ആദൃമായി ഇംഗ്ലീഷ് സമൂഹത്തിനു വേണ്ടി നടത്തിയ ചാരിറ്റി നോറിസ് ഗ്രീന്‍ സെന്റ്‌റ് ട്രീസ പള്ളിയില്‍ എത്തി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് വികാരി ഫാദര്‍ ക്രിസ് ഫാളോനെ ഏല്‍പിച്ചു. ഇത്രയും വികസിച്ച രാജ്യത്ത് എങ്ങനെയാണു പട്ടിണി അനുഭവിക്കുന്നവര്‍ ഉണ്ടാകുന്നത് എന്ന് അച്ചനോട് ചോദിച്ചപ്പോള്‍ സര്‍ക്കാരിന്റെ നയമാണ് ഇങ്ങനെ ഉണ്ടാകാന്‍ കാരണം എന്ന് പറഞ്ഞു. ബെനിഫിറ്റുകള്‍ മാക്‌സിമം കുറച്ചു ആളുകളെ ജോലിയിലേക്ക് തിരിച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പണിയെടുക്കാന്‍ കഴിയാത്തവര്‍ ഇവിടെ കഷ്ട്ടപ്പെടുന്നു എന്നതാണ് വസ്തുത.സര്‍ക്കാര്‍ നടപ്പിലാക്കിയ യുണിവേഴ്‌സല്‍ ക്രെഡിറ്റ് എന്ന പദ്ധതി വന്നതോടെ ആഴ്ചയില്‍ കിട്ടിയിരുന്ന ബെനിഫിറ്റ് മാസത്തിലാക്കിയതും പട്ടിണിക്ക് കാരണമായിട്ടുണ്ടെന്ന് അച്ചന്‍ പറഞ്ഞു. നിങ്ങള്‍ എങ്ങനെയാണു 521 പൗണ്ട് കളക്റ്റു ചെയ്തത് എന്ന് അച്ചന്‍ ചോദിച്ചു. ഞങ്ങളുടെ സമൂഹത്തില്‍ നിന്നുമാണ് പണം ശേഖരിച്ചത് എന്നു പറഞ്ഞപ്പോള്‍ അവരെ എല്ലാവരെയും നന്ദി അറിയിക്കണമെന്ന് ഫാദര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവങ്ങള്‍ക്കു മുന്‍പ് പള്ളിയില്‍ ആള്‍ട്ടര്‍ സര്‍വീസില്‍ പങ്കെടുക്കുന്ന എന്റെ കുട്ടികളെ പള്ളിയില്‍ കൊണ്ടുപോകണമെന്ന് ജോലിയില്‍ ആയിരുന്ന ഭാര്യ അവശ്യപ്പെട്ടതു കൊണ്ടാണ് പള്ളിയില്‍ പോയത്. അച്ചന്റെ പ്രസംഗത്തില്‍ പള്ളിക്കു ചുറ്റും ഇരുപതു കുടുംബങ്ങള്‍ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നു എന്നറിയിച്ചു. ഒരുവീട്ടില്‍ രണ്ടു കുഞ്ഞു കുട്ടികള്‍ പട്ടിണി അനുഭവിക്കുന്നു. അവരുടെ പിതാവ് രോഗിയാണ്. ചില കുടുംബങ്ങള്‍ ഭക്ഷണവും വസ്ത്രവും കറണ്ടും ഗ്യാസും ഹീറ്ററും ഇല്ലാതെ വളരെ ബുദ്ധിമുട്ടി കഴിയുന്നു. മറ്റൊരു വീട്ടില്‍ ഒരു പ്രായമായ സ്ത്രീക്ക് ഒരു ജോഡി ഡ്രസ്സ് മാത്രമാണുള്ളത്. അത് കഴുകിയിട്ട് നാളുകള്‍ ഏറെയായിയെന്ന് ഫാദര്‍ ക്രിസ് ഫാളോന്‍ കുര്‍ബാനക്കിടയില്‍ പറഞ്ഞപ്പോള്‍ ആ വിവരം ഞാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളെ അറിയിച്ചു. അവരെല്ലാം പറഞ്ഞു നമ്മള്‍ ഇപ്പോള്‍ ചാരിറ്റി നടത്തിയാല്‍ വിജയിക്കില്ല. കാരണം ചാരിറ്റി കൊടുത്തു മടുത്തു നില്‍ക്കുകയാണ് ഇവിടുത്തെ ആളുകള്‍. തന്നെയുമല്ല നമ്മളുടെ ഒരു ചാരിറ്റി ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ എന്നും അംഗങ്ങള്‍ ഓര്‍മിപ്പിച്ചു.

നമ്മള്‍ ശ്രമിച്ചാല്‍ ഒരു 500 പൗണ്ട് എങ്കിലും പിരിച്ചു കൊടുക്കാന്‍ കഴിയും. ദാരിദ്ര്യവും പട്ടിണിയും കണ്ടിട്ട് നമുക്ക് എങ്ങനെ മാറിനില്‍ക്കാന്‍ കഴിയുമെന്ന കണ്‍വീനര്‍ സാബു ഫിലിപ്പിന്റെ വാക്കുകള്‍ ശരിവച്ചുകൊണ്ടാണ് ഞങ്ങള്‍ ഈ ചാരിറ്റി ആരംഭിച്ചത്. എത്ര കൊടുത്തു എന്നതല്ല എന്തെങ്കിലും കൊടുക്കാന്‍ ശ്രമിച്ചോ എന്നതാണ് നാം ശ്രദ്ധിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

പട്ടിണിയും കഷ്ടപ്പാടും അനുഭവിച്ച ഞങ്ങള്‍ക്ക് അതില്‍ ഇടപെടാതെ മുഖം തിരിച്ചു നടക്കാന്‍ കഴിഞ്ഞില്ല അതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ ഈ ചാരിറ്റി നടത്താന്‍ തീരുമാനിച്ചത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ചാരിറ്റികളില്‍ ഏറ്റവും ചെറിയ തുകയാണ് ഈ ചാരിറ്റിയില്‍കൂടി ലഭിച്ച 521 പൗണ്ട്. പക്ഷേ ഞങ്ങള്‍ ജീവിക്കുന്ന ഈ സമൂഹത്തിനു വേണ്ടി ഇത്രയും എങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. ഞങ്ങളുടെ ഈ എളിയ പ്രവൃത്തിയെ സഹായിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശവിവേകമുള്ളു.