ഭര്‍തൃവീട്ടില്‍ നിന്ന് പിണങ്ങിപോയ യുവതി പുഴയില്‍ ചാടി എന്ന് കരുതി രണ്ട് ദിവസം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് യുവതിയെ കണ്ടെത്തിയത് കാമുകന്റെ വീട്ടില്‍. നാട്ടുകാരെയും പൊലീസിനെയും അഗ്‌നിശമനസേനയെയും വട്ടംകറക്കി രണ്ട് ദിവസത്തിന് ശേഷമാണ് യുവതിയെ കണ്ടെത്താനായത്.

പൂപ്പാറ സ്വദേശി നെവി(22)ന്റെ വീട്ടില്‍നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടുമുതലാണ് പൂപ്പാറയിലെ ബന്ധുവീട്ടില്‍ നിന്ന് യുവതിയെ കാണാതായത്. ഏഴു മാസം മുന്‍പാണ് യുവതിയും മധുര സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടന്നത്. രണ്ടു മാസം മുന്‍പ് യുവതി ഭര്‍തൃവീട്ടുകാരുമായി പിണങ്ങി പൂപ്പാറയിലെ സ്വന്തം വീട്ടിലെത്തി. ഏതാനും നാളുകളായി പന്നിയാര്‍ പുഴയുടെ തീരത്തുള്ള വല്യമ്മയുടെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം മധുരയില്‍നിന്ന് ഭര്‍ത്താവും ബന്ധുക്കളും പൂപ്പാറയിലെത്തി മാതാപിതാക്കളുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച മധുരയിലേക്ക് മടങ്ങാനിരിക്കെയാണ് യുവതിയെ കാണാതായത്. താലിമാല അടക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ വീടിനകത്ത് ഊരിവെച്ചിരുന്നു. അതിനാല്‍ യുവതി പന്നിയാര്‍ പുഴയില്‍ ചാടി ഒഴുക്കില്‍പെട്ടതാകാമെന്ന നിഗമനത്തില്‍ പന്നിയാര്‍ പുഴയില്‍ മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ തിരച്ചില്‍ നടത്തുകയും ചെയ്തു. നെവിനും തിരച്ചിലില്‍ പങ്കെടുത്തിരുന്നു.

ഞായര്‍ ഉച്ചയോടെ ആനയിറങ്കല്‍ അണക്കെട്ടിന്റെ സ്ലൂയിസ് വാല്‍വ് തുറന്നതിനാല്‍ പന്നിയാര്‍ പുഴയില്‍ നീരൊഴുക്ക് ശക്തമായിരുന്നു. വാല്‍വ് അടച്ച് പുഴയിലെ ജലനിരപ്പു കുറച്ച ശേഷമാണ് തിരച്ചില്‍ നടത്തിയത്. രണ്ട് ദിവസം തിരഞ്ഞിട്ടും കണ്ടെത്താത്തതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം മറ്റു തലത്തിലേക്കും വ്യപിച്ചപ്പോള്‍ പഴയ പ്രണയത്തെക്കുറിച്ചും കാമുകനെക്കുറിച്ചുമുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് നെവിന്റെ വീട്ടില്‍ പരിശോധന നടത്തി യുവതിയെ കണ്ടെത്തുകയായിരുന്നു. മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തതിനാല്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. കാമുകന്‍ നെവിനെ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു.