10 വര്‍ഷത്തിനിടെ 4 വിവാഹം കഴിച്ച 29 കാരന്‍ ഹണിമൂണിനിടെ പിടിയിലായി. ഈരാട്ടുപേട്ടയിലെ സ്വകാര്യ ബസ് ജീവനക്കാരനായ കൂട്ടിക്കല്‍ കല്ലുപുരയ്ക്കല്‍ അക്ബറാണ് അറസ്റ്റിലായത്. നാലാം ഭാര്യയുമായി കൊടൈക്കനാലില്‍ മധുവിധു ആഘോഷിക്കുന്നതിനിടെയാണ് മൂന്നാം ഭാര്യയുടെ പരാതിയില്‍ പ്രതി പിടിയിലായത് . ഒന്നര മാസം മുന്‍പായിരുന്നു ഇയാളുടെ നാലാം വിവാഹം . ചേറ്റുതോട് സ്വദേശിനിയാണ് പുതിയ ഭാര്യ . ഇവരുമായി കൊടൈക്കനാലില്‍ മധുവിധു ആഘോഷിക്കുന്നതിനിടെ ഈരാറ്റുപേട്ട സിഐ സി.ജി സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു . എന്നാല്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന പുതിയ ഭാര്യയായ ചേറ്റുതോട് സ്വദേശിനിയെ വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട് . വിവാഹ വാഗ്ദാനം നല്‍കി തന്നെ ഒന്നരവര്‍ഷമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കാട്ടി ഇയാളുടെ മൂന്നാം ഭാര്യയായ മുണ്ടക്കയം സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി . മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ഇയാളെ കണ്ടെത്താനായത്. പത്തൊന്‍പതാം വയസില്‍ ആദ്യ വിവാഹം നടത്തിയ അക്ബറിന് ഇതുവരെ നാല് ഭാര്യമാരുണ്ടെന്ന് പോലീസ് പറഞ്ഞു. ആരെയും നിയമപരമായി വിവാഹം ചെയ്തിട്ടില്ല. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രതി. പതിവായി ഇയാളുടെ ബസില്‍ ബസില്‍ കയറുന്ന യുവതികളുമായി ആദ്യം ചങ്ങാത്തം കൂടും . പിന്നെ അത് പ്രണയമാകും . അതിനു ശേഷം കൂടെ താമസിപ്പിക്കുകയാണ് പതിവ് . ഇതര മതസ്ഥരാണ് ഇയാള്‍ കൂടെ കൂട്ടിയ യുവതികള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.