ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഋഷി സുനക് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി സുല്ല ബ്രാവർമാന് വിവാദങ്ങൾ കൂടെപ്പിറപ്പാണ്. 47 ദിവസം മാത്രം പ്രായമുള്ള ലിസ് ട്രസ് മന്ത്രിസഭയിൽ നിന്ന് അവർക്ക് രാജിവയ് ക്കേണ്ടതായി വന്നിരുന്നു . ഔദ്യോഗിക കാര്യങ്ങൾക്കായി സ്വകാര്യ ഇമെയിൽ ഉപയോഗിച്ചതിനെ തുടർന്നുള്ള വിവാദമാണ് അവരുടെ രാജിയിൽ അവസാനിച്ചത് . പക്ഷേ ലിസ് ട്രസ് മന്ത്രിസഭയുടെ പതനത്തെ തുടർന്ന് പ്രധാനമന്ത്രിയായ റിഷി സുനകും ഹോം സെക്രട്ടറിയാക്കിയത് സുല്ല ബ്രാവർമാനെയാണ്.

2022 ലാണ് ഹോം സെക്രട്ടറിക്കെതിരെ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന വിവാദങ്ങളുടെ തുടക്കം. അമിത വേഗത്തിൽ കാറോടിച്ചതിന് പോലീസ് സുവല്ലയെ പിടികൂടിയിരുന്നു. ലൈസൻസിന്റെ മൂന്ന് പോയിൻ്റും പിഴയും അടയ്ക്കുന്ന കുറ്റത്തിൽ നിന്ന് തലയൂരാൻ സുവല്ല വളഞ്ഞ വഴി സ്വീകരിച്ചു എന്നാണ് ആരോപണം ഉയർന്നു വന്നിരിക്കുന്നത്. ലൈസൻസിന്റെ പോയിന്റുകൾ നഷ്ടപ്പെടാതിരിക്കാനുള്ള ട്രാഫിക് അവയർനസ് കോഴ്സിൽ പങ്കെടുക്കാൻ തീരുമാനിച്ച സുവല്ല തനിക്ക് മാത്രമായി കോഴ്സ് നടത്താനുള്ള പദ്ധതികൾ ആലോചിച്ചതാണ് വിവാദമായത്. സുരക്ഷാ ഭീഷണിയാണ് ഇതിന് കാരണമായി അവർ പറഞ്ഞത്. ഔദ്യോഗികതലത്തിൽ വഴിവിട്ട സഹായങ്ങൾ ലഭിക്കാതായതോടെ അവർക്ക് പിഴ അടയ്ക്കേണ്ടതായി വന്നു. കൂടാതെ ലൈസൻസിലെ പോയിന്റുകളും നഷ്ടമായി.

എല്ലാവർക്കും രാജ്യത്തെ നിയമ സംവിധാനങ്ങൾ തുല്യമാണെന്നാണ് വിമർശകർ പ്രധാനമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിയമത്തെ മറികടക്കാൻ രാജ്യത്തെ ഹോം സെക്രട്ടറി കുറുക്കുവഴി തേടിയെന്ന ആരോപണം തെളിഞ്ഞാൽ അവർക്ക് മന്ത്രിസഭയിൽ നിന്ന് പുറത്തു പോകേണ്ടതായി വന്നേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. സുവല്ലയ്ക്കെതിരെയുള്ള വിവാദങ്ങളെ അതിശയത്തോടെയാണ് യുകെയിലെ മലയാളി സമൂഹം കാണുന്നത്. ഭരിക്കുന്നവർക്കും ഉദ്യോഗസ്ഥ മേലധികാരികൾക്കും പുതിയ AI ക്യാമറ ബാധകമല്ലാത്ത, മന്ത്രിമാർക്ക് സ്പീഡ് ലിമിറ്റ് ഇല്ലാത്ത കേരളത്തിൽ നിന്ന് വന്നിട്ടുള്ള പുതുതലമുറ വിദ്യാർഥികൾക്കും കുടിയേറ്റക്കാർക്കും ആഭ്യന്തരമന്ത്രിക്കെതിരായ ആരോപണം അത്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത്.