തിരുവനന്തപുരം∙ സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഈമാസം എട്ടിന് ഷാര്‍ജയില്‍ നിന്ന് എറണാകുളത്ത് എത്തിയ ദമ്പതികള്‍ക്കാണു രോഗം. ഭര്‍ത്താവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ആറുപേരും ഭാര്യയുടെ സമ്പര്‍ക്ക പട്ടികയില്‍ ഒരാളുമുണ്ട്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഏഴായി.

അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം നൂറ് കടന്നു. പതിനൊന്ന് സംസ്ഥാനങ്ങളിലായി 101 പേര്‍ക്ക് രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അനാവശ്യ യാത്രകളും കൂട്ടം ചേരലുകളും ഒഴിവാക്കേണ്ട സമയമാണിതെന്ന് ഐസിഎംആര്‍ ഡിജി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. മഹാരാഷ്ട്രയില്‍ മാത്രം 32 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ ബാധിച്ചത്. ഡല്‍ഹിയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ പതിനേഴും, കര്‍ണാടകയിലും തെലങ്കാനയിലും എട്ട് വീതം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിൽ അഞ്ച് ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തി.