ലണ്ടനില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ കൊല്ലപ്പെട്ടു. കാന്‍സര്‍ ബാധിതയായ എന്‍എച്ച്എസ് ജീവനക്കാരിയും പങ്കാളിയും, മകളും, പേരക്കുട്ടിയും ആണ് കുടുംബവീട്ടില്‍ കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

എന്‍എച്ച്എസ് ജീവനക്കാരിയായ 64-കാരി ഡോളെറ്റ് ഹില്‍, പങ്കാളി ഡെന്റണ്‍ ബുര്‍കെ, മകള്‍ താനിഷ ഡ്രുമണ്ട്‌സ്, ഇവരുടെ മകള്‍ സമാന്ത ഡ്രുമണ്ട്‌സ് എന്നിവരെയൊണ് സൗത്ത് ഈസ്റ്റ് ലണ്ടനില്‍ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടത്. സംഭവത്തില്‍ മറ്റൊരു മകള്‍ രക്ഷപ്പെട്ടിട്ടുണ്ട്. കുടുംബാംഗങ്ങള്‍ എല്ലാവരും കൊല്ലപ്പെട്ടതോടെ ട്രേസിയെന്ന് പേരുള്ള ഈ കുട്ടി ആരോടും സംസാരിക്കാതെ പാടെ തകര്‍ന്ന നിലയിലാണ്.

എന്തിന്റെ പേരിലാണ് ക്രൂരമായ കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. ഡോളെറ്റ് ലോക്കല്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതോടൊപ്പം ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലുമായിരുന്നു ഈ 64-കാരി. ഫ്‌ളാറ്റില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഡോളെറ്റിനൊപ്പം തല്‍ക്കാലത്തേക്ക് താമസിക്കാന്‍ എത്തിയതായിരുന്നു സമാന്ത ഡ്രുമണ്ട്‌സ്.

ഫോറസ്റ്റ് ഹില്ലിലെ ഫ്‌ളാറ്റിലെ മൂന്നാം നിലയിലാണ് കൊലപാതകം നടന്നത്.  സൗത്ത്‌വാര്‍ക്ക് ഗൈയ്‌സ് ഹോസ്പിറ്റലില്‍ ഹൗസ്‌കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഡോളെറ്റെന്നാണ് വിവരം. ക്യാന്‍സര്‍ ചികിത്സ നടത്തിവരവെയാണ് ഇവരെയും കുടുംബത്തെയും ദുരന്തം തേടിയെത്തിയത്. 60-കളില്‍ പ്രായമുള്ള ഇവരുടെ പങ്കാളിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

വീട്ടില്‍ നിന്നും ഉച്ചത്തില്‍ കരച്ചിലും ബഹളവും കേട്ടതോടെയാണ് വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയത്.  നാല് പേര്‍ക്കും കത്തിക്കുത്ത് ഏറ്റ നിലയിലായിരുന്നു.