ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗവ്യാപനം നിയന്ത്രണവിധേയമായി എന്ന് കരുതിയപ്പോഴാണ് ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കോവിഡ് വൈറസിൻ്റെ വ്യാപനം ഭീഷണിയായി ഉയർന്നുവന്നത്. ഇന്ത്യൻ വേരിയൻ്റ് മാരകമായി ബാധിച്ചത് പ്രതിരോധകുത്തിവെയ്പ്പുകൾ ഒന്നും സ്വീകരിക്കാത്തവരെയണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ ആഴ്ച മാത്രം ഡെൽറ്റാ വേരിയൻറ് എന്നറിയപ്പെടുന്ന ഇന്ത്യൻ വകഭേദം 30,000 പേരെയാണ് ബാധിച്ചത്. ഡെൽറ്റാ വേരിയൻറ് വളരെ വേഗത്തിൽ വ്യാപിക്കുന്നതും കൂടുതൽ മാരകമാണെന്നും പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പുനൽകി.

ഇതിനിടെ ഒരു ഡോസ് വാക്സിൻ എടുത്തവരെക്കാൾ കൂടുതൽ സംരക്ഷണം ലഭിക്കുന്നത് രണ്ട് ഡോസ് പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചവർക്കാണെന്നുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് നിലവിൽ യുകെയിലെ 90% കോവിഡ് രോഗികളെയും ബാധിച്ചിരിക്കുന്നത്. കെന്റ്,ആൽഫാ വേരിയന്റിനേക്കാൾ 60 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റാ വേരിയന്റ് എന്നുള്ളതാണ് യുകെയിൽ ഇത്രമാത്രം രോഗവ്യാപനം ഉണ്ടാകാനുള്ള കാരണം. മറ്റു വൈറസ് വകഭേദങ്ങളെക്കാൾ ഡെൽറ്റാ വേരിയന്റ് ബാധിച്ചവർ ഹോസ്പിറ്റലിൽ പ്രവേശിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണ്. വാക്സിൻ എടുക്കുക എന്നതാണ് നമ്മുടെ ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗമെന്ന് യു കെയിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയ ഡോക്ടർ ജെനി ഹാരിസ് പറഞ്ഞു.