ന്യൂഡല്‍ഹി∙ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യ പുതിയ യാത്രാ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. യുകെ, യൂറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഒഴികെയുള്ള രാജ്യാന്തര യാത്രികര്‍ക്കാണു പുതിയ മാര്‍ഗനിര്‍ദേശം ബാധകമാകുക. വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം നാലു പേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലുമാണ് കണ്ടെത്തിയത്.

പുറപ്പെടുന്നതിനു 72 മണിക്കൂർ മുൻപ് ആർടി പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെന്നു സ്ഥിരീകരിക്കണം. കുടുംബത്തിലെ മരണം കാരണം യാത്ര ചെയ്യുന്നവരെ മാത്രമാണ് ഇതിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. യുകെ, യൂറോപ്പ്, മധ്യപൂർവേഷ്യൻ രാജ്യങ്ങള്‍ എന്നിവിടങ്ങൾ വഴി യാത്ര ചെയ്യുന്നവർ എത്തുമ്പോൾ സ്വന്തം ചെലവിൽ ആർടി പിസിആർ പരിശോധന നിർബന്ധമായും നടത്തണമെന്നും നിർദേശമുണ്ട്. നേരിട്ട് വിമാന സർവീസ് ഇല്ലാത്ത ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരും ഇതേ നിർദേശം പാലിക്കണം.