ന്യൂസ് ഡെസ്ക് മലയാളം യുകെ

മഹാമാരി ഒഴിഞ്ഞു തുടങ്ങി എന്നു കരുതിയിരിക്കെ, മുൻപത്തേതിലും ഭീകരമായ തിരിച്ചടി നേരിടുകയാണ് ഇന്ത്യ, തകർന്ന് തുടങ്ങിയ ആരോഗ്യ സംവിധാനങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. ബ്രിട്ടനിലെ വിദേശകാര്യമന്ത്രി ഡൊമിനിക് റാബ് “ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾക്കൊപ്പം കോവിഡിനോട് പൊരുതാൻ ഞങ്ങളും ചേരുന്നു ” വെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യൻ ആശുപത്രികളെ സഹായിക്കാൻ കണ്ടെയ്നർ സൈസിലുള്ള മൂന്ന് ഓക്സിജൻ ഫാക്ടറികളാണ് യുകെ ഇന്ത്യയ്ക്ക് സഹായമായി നൽകുന്നത്. ഡൗണിങ് സ്ട്രീറ്റ് കോൺഫറൻസിൽ ആരോഗ്യ മന്ത്രിയായ മാറ്റ് ഹാൻകോക്ക് മിനിറ്റിൽ ആയിരം ലിറ്ററിലധികം ഓക്സിജൻ നിർമ്മിക്കാൻ കഴിയുന്ന ഉപകരണം നോർത്തേൺ അയർലൻഡ് സംഭാവന നൽകുന്നതായി വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്റെ കൈവശം അധികം വാക്സിനുകൾ ഇല്ലാത്തതിനാൽ മാത്രമാണ് സഹായിക്കാനാവാത്തത് എന്ന് അവർ നിസ്സഹായവസ്ഥ രേഖപ്പെടുത്തിയിരുന്നു.

ഓക്സിജനും മറ്റ് ആരോഗ്യ മേഖലയിലെ അവശ്യ വസ്തുക്കൾക്കും കനത്ത ക്ഷാമം നേരിട്ടതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവരുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി നെട്ടോട്ടമോടുന്ന കാഴ്ച ലോകജനതയ്ക്ക് ഹൃദയഭേദകമായിരുന്നു. ഇന്ത്യയുടെ ആരോഗ്യമന്ത്രാലയം കോവിഡ് മരണങ്ങൾ 201,187 എത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മരണസംഖ്യ ഇതിലും വളരെ കൂടുതലാണ്.

യുഎസിനും ബ്രസീലിനും മെക്സിക്കോയ്ക്കും ശേഷം മരണസംഖ്യ രണ്ട് ലക്ഷം കടന്ന നാലാം രാജ്യമാണ് ഇന്ത്യ. ബുധനാഴ്ച മാത്രം രാജ്യത്ത് രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 362,757 ആണ്.
മതപരവും രാഷ്ട്രീയവുമായ ആഘോഷങ്ങളും ഒത്തു കൂടലുകളും നിയന്ത്രിക്കുന്നതിൽ സർക്കാരിന് വന്ന പരാജയമാണ് കേസുകൾ ഇത്രയധികം വർദ്ധിക്കാൻ കാരണമെന്ന് നരേന്ദ്ര തനേജ പറയുന്നു. സാമൂഹിക അകലം പാലിക്കുക മാസ്കുകൾ ധരിക്കുക പോലെയുള്ള മുൻകരുതലുകൾ കർശനമാക്കിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നും, അതിനുപകരം രോഗം ഇനി ഉണ്ടാവില്ല എന്ന് കരുതി നേരത്തെ വിജയം ആഘോഷിച്ചതാണ് രാജ്യത്തിന് നേരിട്ട് തിരിച്ചടി എന്നും അദ്ദേഹം പറഞ്ഞു.