ഇന്ത്യ-യുകെ വ്യാപാര കരാറിൻ്റെ ഭാഗമായ ഓപൺ ബോർഡർ നയം തള്ളി ബ്രിട്ടീഷ് ഹോം സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ സുവെല്ല ബ്രേവര്‍മാന്‍.ദി സ്‌പെക്ടേറ്റർ എന്ന മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, ദീപാവലിക്ക് ഒപ്പുവെക്കാൻ പോകുന്ന സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് ബ്രെവർമാൻ ആശങ്ക പ്രകടിപ്പിച്ചു, കാരണം ഇത് കുടിയേറ്റം വർദ്ധിപ്പിക്കും.

ബ്രാവർമാൻ പറഞ്ഞു: “ഈ രാജ്യത്തെ കുടിയേറ്റം നോക്കൂ – ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്നത് ഇന്ത്യൻ കുടിയേറ്റക്കാരാണ്.” 2021-ൽ ഇന്ത്യാ ഗവൺമെന്റുമായി ഒപ്പുവെച്ച സഹകരണ കരാർ, ഇന്ത്യൻ കുടിയേറ്റക്കാരെ കൂടുതലായി താമസിപ്പിക്കുന്നത് തടയാൻ “വളരെ നന്നായി പ്രവർത്തിച്ചിട്ടില്ല” എന്നും ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടി.

ഏതൊരു കരാറിന്റെ ഭാഗമായിട്ടാണെങ്കിലും, തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പടെ, വീസ ചട്ടങ്ങളില്‍ അയവുകള്‍ വരുത്തുന്നതിനെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നാണ് സുവെല്ല ബ്രേവര്‍മാന്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ സര്‍ക്കാര്‍, വ്യാപാര കരാറിന്റെ ഭാഗമായി കൂടുതല്‍ ലളിതമായ വീസ ചട്ടങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രി ലിസ് ട്രസ്സാണെങ്കില്‍ കുടിയേറ്റം വ്യാപാരകരാറിന്റെ ഭാഗമാക്കണമെന്ന് ആഗ്രഹവുമുണ്ട്.

ഇന്ത്യാക്കാര്‍ക്കായി ഓപണ്‍ ബോര്‍ഡര്‍ നയം നടപ്പാക്കുന്നതില്‍ തനിക്ക് യോജിപ്പില്ലെന്ന് പിന്നീട് സ്‌പെക്‌ടേറ്ററുമായുള്ള അഭിമുഖത്തില്‍ ബ്രേവര്‍മാന്‍ പറഞ്ഞു. അത്തരം നയങ്ങള്‍ക്ക് എതിരായതുകൊണ്ടാണ് ജനങ്ങള്‍ ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. നിലവാരമില്ലാത്ത കോഴ്‌സുകള്‍ പഠിക്കാന്‍ എത്തുന്നവിദ്യാര്‍ത്ഥികള്‍, മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ എത്തുന്നവര്‍, അവരുടേ ആശ്രിതരായി എത്തുന്നവരെയാണ് താന്‍ ആദ്യം ലക്ഷ്യം വയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു.

അതുപോലെ കാര്‍ഷിക മേഖല ഓട്ടോമേഷനിലേക്കും, ബ്രിട്ടീഷ് തൊഴിലാളികളിലേക്കും തിരിയുന്ന സമയത്ത് ആ മേഖലയില്‍, അധിക നൈപുണ്യം ആവശ്യമില്ലാത്ത തൊഴിലുകള്‍ക്കായി എത്തുന്നവരെയും താന്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ബ്രെക്‌സിറ്റിനു ശേഷമുള്ള സാമൂഹിക കരാറിന്റെ ഏറ്റവും പ്രധാന ഭാഗം കുടിയേറ്റം പരമാവധി കുറയ്ക്കുക എന്നതാണെന്നും അവര്‍ പറഞ്ഞു.

വലിയ രീതിയിലുള്ള തൊഴില്‍ നൈപുണ്യം ഇല്ലാത്ത വിദേശ തൊഴിലാളികള്‍ക്കായി ബ്രിട്ടന്റെ അതിര്‍ത്തികള്‍ അടച്ചിടണം എന്ന് പറയുന്നതില്‍ വംശീയതയുമായി ബന്ധപ്പെട്ട യാതൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. തന്റെ സ്വന്തം കുടുംബ പാരമ്പര്യം എടുത്തുകാട്ടി തന്നെയാണ് ഇതില്‍ വംശീയതയില്ലെന്ന് അവര്‍ പറഞ്ഞത്.

വീസ നിയമങ്ങള്‍ ഉള്‍പ്പടെയുള്ളവ കൈകാര്യം ചെയ്യുന്ന വകുപ്പ് എന്ന നിലയില്‍ നേരത്തേഹോം സെക്രട്ടറിയായിരുന്ന പ്രീതി പട്ടേല്‍ ഇന്ത്യയ്ക്ക് അനുകൂലമായ പല നിലപാടുകളും എടുത്തിരുന്നു. മാത്രമല്ല, ബോറിസ് ജോണ്‍സണ്‍ അതീവ താത്പര്യമെടുത്ത് മുന്‍പോട്ട് കൊണ്ടുപോയ ഇന്‍ഡോ – ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായിട്ടും ഇന്ത്യാക്കാര്‍ക്ക് നിരവധി ഇളവുകള്‍ വീസ ചട്ടങ്ങളില്‍ നല്‍കിയിരുന്നു.

എന്നാല്‍, ഇന്ത്യന്‍ വംശജയായ പുതിയ ഹോം സെക്രട്ടറി ഇന്ത്യാക്കാരെ ആകെ നിരാശപ്പെടുത്തുകയാണ്. ഇന്ത്യാ- പാകിസ്ഥാന്‍ ക്രിക്കറ്റ് മാച്ചിനോട് അനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട് പിന്നീട് വര്‍ഗ്ഗീയ ലഹളയുടെ നിറം ലഭിച്ച ലെസ്റ്ററിലെ കലാപത്തിന് അവര്‍ കുറ്റക്കാരായി കാണുന്നത് ബ്രിട്ടനിലെ പുതുതലമുറ ഇന്ത്യന്‍ കുടിയേറ്റക്കാരെയാണ്. യു കെയിലേക്കുള്ളഇന്ത്യാക്കാരുടെ അനിയന്ത്രിതമായ കുടിയേറ്റമാണ് ഇത്തരത്തില്‍ ഒരു സാഹചര്യം സൃഷ്ടിച്ചത് എന്നാണ് അവര്‍ പറയുന്നത്.

ആഭ്യന്തര മന്ത്രിയായി അധികാരമേറ്റെടുത്തതിനു ശേഷമുള്ള, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിലെ ആദ്യ പ്രസംഗത്തിലായിരുന്നു അവര്‍ ഇക്കാര്യം പറഞ്ഞത്. ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ കിഴക്കന്‍ ഇംഗ്ലണ്ടിലെ നഗരം താന്‍ സന്ദര്‍ശിച്ചിരുന്നു എന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ വംശജരുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടമാക്കി ഇന്ത്യന്‍ ഹൈക്കമ്മീഷനും ആ സമയത്ത് ഒരു കുറിപ്പ് പുറത്തിറക്കിയിരുന്നു.

സംസ്‌കാര വൈവിധ്യത്തിന്റെ കാലം അവസാനിപ്പിച്ച്, സ്വത്വ രാഷ്ട്രീയത്തിലേക്കുള്ള മടക്കത്തിന്റെ തുടക്കമായിട്ടാണ് സംഭവങ്ങളെ കാണുന്നതെന്ന് അവര്‍ വിശദീകരിച്ചു. ലെസ്റ്റര്‍ സന്ദര്‍ശനവേളയില്‍ ഇത് തനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടു എന്നും അവര്‍ പറഞ്ഞു. സംസ്‌കാര വൈവിധ്യങ്ങളുടെ വിളനിലമായിരുന്നു ലെസ്റ്റര്‍. മത സൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയും. എന്നിട്ടും അവിടെയും ആഭ്യന്ത്ര കലാപവും ക്രമസമാധന തകര്‍ച്ചയും സംഭവിച്ചു. അത് സംഭവിച്ചത്, പുതിയതായി ഏറെ പേര്‍ വരുന്നത് തടയാന്‍ കഴിയാത്തതിനാലാണെന്നും അവര്‍ പറഞ്ഞു.