ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉക്രൈനിൽ റഷ്യ നടത്തിയ അധിനിവേശം ലോകമൊട്ടാകെ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത് . റഷ്യയോടെ മൃദ സമീപനം കൈകൊണ്ട ഇന്ത്യൻ സർക്കാരിൻറെ നിലപാടിലുള്ള പ്രതിഷേധവും നയതന്ത്രതലത്തിൽ ശക്തമാണ്. ഉക്രൈൻ നഗരമായ ഖാർകിവിലെ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി മരിച്ചതിന് ശേഷം റഷ്യൻ അധിനിവേശത്തെ ശക്തമായി അപലപിക്കണമെന്ന് ഇന്ത്യൻ സർക്കാരിൻറെ മേലുള്ള സമ്മർദ്ദം ശക്തമാണ് . ഉക്രൈനിലെ പ്രധാന നഗരങ്ങളിൽ ബോംബാക്രമണം നടത്തുന്നത് റഷ്യ ഉടൻ നിർത്തണമെന്ന് ഇന്ത്യാ ഗവണ്മെൻറ് ശക്തമായി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ കോൺഗ്രസ് പാർട്ടി എംപിയായ പി ചിദംബരം ട്വീറ്റ് ചെയ്തിരുന്നു.

ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്നത് . ക്രൂരമായ സൈനിക മുന്നേറ്റത്തെ പരസ്യമായി അപലപിക്കാൻ ഇന്ത്യാ ഗവൺമെൻറ് ഇതുവരെ തയ്യാറായിട്ടില്ല. റഷ്യ ആക്രമണം നിർത്തിവെച്ചാൽ ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് സുരക്ഷിതമായി സ്വന്തം നാടുകളിലേയ്ക്ക് മടങ്ങി പോകാനാകും . ഉക്രൈനിലെ റഷ്യൻ അധിനിവേശത്തെ ഔദ്യോഗികമായി അപലപിക്കാനുള്ള ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയത്തിൽ നിന്ന് ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നിരുന്നു. യുഎസ് മുന്നോട്ടുവെച്ച പ്രമേയം റഷ്യ വിറ്റോ ചെയ്തതിനാൽ പാസാക്കാനായില്ല.

കാശ്മീർ പോലുള്ള സുപ്രധാന വിഷയങ്ങളിൽ റഷ്യ ഇന്ത്യയെ വളരെ കാലമായി പിന്തുണയ്ക്കുന്നുണ്ട്. സൈനിക തലത്തിലും ഇന്ത്യയും റഷ്യയും തമ്മിൽ സഹകരണം ഉണ്ട്. ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ അസ്വാരസ്യം ഉണ്ടെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടിലുള്ള അവസ്ഥയിലാണ് ഇന്ത്യ എന്ന് ഡൽഹി ആസ്ഥാനമായുള്ള ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനിലെ പ്രതിരോധ, ജിയോപൊളിറ്റിക്കൽ അനലിസ്റ്റായ ഹർഷ് പന്ത് പറഞ്ഞു.

ഉക്രൈനിലെ റഷ്യൻ അധിനിവേശം ലോകത്തിലെ ശാക്തിക ചേരികളിൽ വൻ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യുഎഇയും സൗദി അറേബ്യയും റഷ്യൻ നടപടികളെ അപലപിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല . പ്രതിസന്ധിയെ തുടർന്ന് കുതിച്ചുയർന്ന എണ്ണയുടെ ഉത്പാദനം വർധിപ്പിക്കാൻ അറബ് രാജ്യങ്ങൾ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല . യു എസിന്റെ നിഴലിൽ നിന്ന് പുറത്തുവരാനുള്ള ഗൾഫ് രാജ്യങ്ങളുടെ മനോഭാവമാണ് ആ രാജ്യങ്ങളുടെ നിലപാടിൽ പ്രതിഫലിക്കുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.