സ്വന്തം ലേഖകൻ

മുംബൈ : നെറ്റ്ഫ്ലിക്സിൽ തരംഗമായി ഇന്ത്യൻ മാച്ച്മേക്കിങ് എന്ന ഡോക്യൂസീരീസ്. വേറിട്ട കഥ പറയുന്നതുകൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ ഈ പരമ്പരയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യ സീസണിൽ എട്ട് എപ്പിസോഡുകൾ ആണുള്ളത്. മാച്ച്മേക്കർ (വിവാഹദല്ലാൾ) ആയ സീമ തപാരിയയിലൂടെയാണ് കഥ വികസിക്കുന്നത്. ഇന്ത്യയിലെയും യുഎസിലെയും സമ്പന്നരായ ക്ലയന്റുകൾക്ക് അനുയോജ്യമായ വിവാഹ ആലോചനകൾ കണ്ടെത്താൻ സീമ സഹായിക്കുന്നുണ്ട്. മുംബൈയിലെ മികച്ച മാച്ച് മേക്കർ എന്നാണ് സിമ തപാരിയ സ്വയം വിശേഷിപ്പിക്കുന്നത്. “വിവാഹം സ്വർഗത്തിലാണ് നടക്കുന്നത്. ഭൂമിയിൽ അത് വിജയകരമാക്കാൻ ദൈവം എനിക്ക് അവസരം നൽകി.” സീമ പറഞ്ഞു. ദില്ലി, മുംബൈ, അമേരിക്ക എന്നിവിടങ്ങളിലെ വിവാഹ ക്രമീകരണങ്ങളും വധൂവരന്മാരുടെ കണ്ടുമുട്ടലും അവരാണ് ഒരുക്കുന്നത്. ഏകദേശം രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയതിനുശേഷം, ഇന്ത്യൻ മാച്ച് മേക്കിംഗ്, ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് ചാർട്ടിൽ ഒന്നാമതെത്തി.

പരമ്പരയെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ട്. എങ്കിലും ഏറെ ആളുകളും ഇത് കണ്ടിട്ടുണ്ട്. അറേഞ്ച്ഡ് മാരിയേജ് ആണ് പ്രധാന വിഷയം. അതിന് ചുവടുപിടിച്ച് നടക്കുന്ന സംഭവങ്ങളെയാണ് പരമ്പര അവതരിപ്പിക്കുന്നത്. “ഞാൻ പെൺകുട്ടിയോടോ ആൺകുട്ടിയോടോ സംസാരിക്കുകയും അവരുടെ സ്വഭാവം വിലയിരുത്തുകയും ചെയ്യുന്നു.” സീമ പറഞ്ഞു. “അവരുടെ ജീവിതശൈലി കാണാൻ ഞാൻ അവരുടെ വീടുകൾ സന്ദർശിക്കുന്നു, അവരുടെ മാനദണ്ഡങ്ങളും മുൻഗണനകളും ഞാൻ അവരോട് ചോദിക്കുന്നു.” സീമ കൂട്ടിച്ചേർത്തു. മിക്ക കേസുകളിലും വീട്ടിലുള്ള സംഭാഷണങ്ങൾ മാതാപിതാക്കൾ തമ്മിലാണ്. കാരണം സീമ പറയുന്നതുപോലെ, “ഇന്ത്യയിൽ, വിവാഹങ്ങൾ രണ്ട് കുടുംബങ്ങൾ തമ്മിലാണ്. കൂടാതെ കുടുംബങ്ങൾക്ക് പണവും പ്രശസ്തിയും ഉണ്ട്. അതിനാൽ മാതാപിതാക്കൾ കുട്ടികളെ നയിക്കുന്നു.”

കൂടുതൽ ചെറുപ്പക്കാരുടെയും മാതാപിതാക്കൾ, നല്ല കുടുംബത്തിൽ നിന്നും അവരുടെ സ്വന്തം ജാതിയിൽ നിന്നുമുള്ള സുന്ദരിയായ വധുവിനെ ആണ് ആഗ്രഹിക്കുന്നത്. അറേഞ്ച്ഡ് വിവാഹങ്ങൾ ഇന്ത്യയിൽ സാധാരണമാണ്. പ്രണയിച്ചു വിവാഹം കഴിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പ്രത്യേകിച്ചും നഗരപ്രദേശങ്ങളിൽ, 90% വിവാഹങ്ങളും ഇപ്പോഴും അറേഞ്ച്ഡ് ആണ്. മക്കൾക്ക് ഇണങ്ങുന്ന ജീവിതപങ്കാളിയെ കണ്ടെത്താൻ മാതാപിതാക്കൾ പത്രങ്ങളിലൂടെയും മാട്രിമോണിയൽ സൈറ്റുകളിലൂടെയും സഞ്ചരിക്കുന്നു. തുടർന്ന് ആയിരക്കണക്കിന് പ്രൊഫഷണൽ മാച്ച് മേക്കറുകളും നൂറുകണക്കിന് മാട്രിമോണിയൽ വെബ്‌സൈറ്റുകളും ഈ അന്വേഷണത്തിൽ സഹായകരായി എത്തി. പരമ്പരയ്‌ക്കെതിരെ പല വിമർശനങ്ങൾ നേരിടുന്നുണ്ടെങ്കിലും അതെല്ലാം തമാശയായി സ്വീകരിക്കുവെന്നാണ് സീമ പറഞ്ഞത്. പുരുഷാധിപത്യത്തിന്റെയും ബഹുഭാര്യത്വത്തിന്റെയും ജാതിവാദത്തിന്റെയും വർഗ്ഗീയതയുടെയും അസ്വസ്ഥപ്പെടുത്തുന്ന ഓർമ്മപ്പെടുത്തൽ കൂടിയാവുന്നുണ്ട് ഈ പരമ്പര. എന്നാൽ വിമർശിക്കാതെ, ഇതിനെയെല്ലാം രസകരമായി കാണിച്ചുതരുന്ന കണ്ണാടി ആകുന്നെന്ന് മാത്രം. പരമ്പര നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.