ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രോഗിയുടെ സാഹചര്യത്തെ കുറിച്ച് ആശങ്ക ഉന്നയിച്ചതിനെ തുടർന്ന് ഇന്ത്യൻ വംശജനായ ഡോക്ടറെ അന്യായമായി പിരിച്ചുവിട്ട സംഭവത്തിൽ 1.22 ദശലക്ഷം പൗണ്ട് നഷ്ടപരിഹാരമായി ലഭിച്ചു. 2010 -ലാണ് സംഭവം. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് കോവെൻട്രിയും വാർവിക്ഷയർ നാഷണൽ ഹെൽത്ത് സർവീസ് (NHS) ട്രസ്റ്റും ചേർന്നാണ് ഡോ. രാജ് മാട്ടുവിനെ പിരിച്ചുവിട്ടത്.

2001 ൽ ആശുപത്രിയിൽ അനുഭവപ്പെട്ട അനിയന്ത്രിതമായ തിരക്ക് രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പരാമർശം നടത്തിയതിനെ തുടർന്നാണ് നടപടി നേരിട്ടത്. അതേസമയം, തന്റെ പിരിച്ചുവിടലിലേക്ക് നയിച്ച (എൻഎച്ച്എസ്) തീരുമാനം തെറ്റാണെന്നും, 2014 ഏപ്രിലിൽ ബർമിംഗ്ഹാം എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ തനിക്ക് അനുകൂലമായി വിധിയെഴുതിയെന്നും ഡോക്ടർ അവകാശപ്പെടുന്നുണ്ട്. ഈ ആഴ്‌ച ട്രൈബ്യൂണൽ ജഡ്ജി പോളിൻ ഹ്യൂസ്, മാട്ടുവിന് എൻഎച്ച്എസ് നഷ്ടപരിഹാരമായി 1,220,000 പൗണ്ട് നൽകണമെന്ന് തീരുമാനിച്ചു.

മൂന്ന് വർഷത്തിലേറെയായി നിരവധി ഹിയറിംഗുകൾക്ക് ശേഷം മാട്ടുവും ട്രസ്റ്റും തമ്മിലുള്ള ഒരു കരാറിലൂടെ കേസ് ഒടുവിൽ തീർപ്പാക്കിയതായാണ് പുറത്ത് വരുന്ന വിവരം. മാട്ടു ഇപ്പോൾ ഒരു സെക്കൻഡറി സ്‌കൂളിൽ സയൻസ് അധ്യാപകനാണ്. അദ്ദേഹം സഹിച്ച യാതനകൾക്കെല്ലാമുള്ള പ്രതിഫലമാണ് നഷ്ടപരിഹാരമായി ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.