സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരം കുറിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ സംയോജിത വിപണി മൂല്യം 1.3 ലക്ഷം കോടി രൂപ ഉയര്‍ന്ന ഇതാദ്യമായി 400 ലക്ഷം കോടി കടന്നു. സെന്‍സെക്‌സിലെ നേട്ടം 600 പോയന്റാണ്. റെക്കോഡ് നിലവാരമായ 74,869ലാണ് വ്യാപാരം നടന്നത്. നിഫ്റ്റിയാകട്ടെ 22,700 എന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു.

കടപ്പത്ര ആദായം കൂടുമ്പോള്‍ ഓഹരികള്‍ തിരിച്ചടിനേരിടുമെന്ന പരമ്പരാഗത സിദ്ധാന്തത്തെ അവഗണിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് വിപണിയിലുണ്ടായത്. നാല് മാസത്തെ ഉയര്‍ന്ന നിലവാരമായ 4.44 ശതമാനത്തിലെത്തിയിരിക്കുന്നു യുഎസിലെ പത്ത് വര്‍ഷത്തെ കടപ്പത്ര ആദായം. പത്ത് വര്‍ഷത്തെ ഇന്ത്യയിലെ കടപ്പത്ര ആദായമാകട്ടെ 7.1438 ശതമാനമായും ഉയര്‍ന്നു.

ഓട്ടോ, മെറ്റല്‍ ഓഹരികളാണ് വിപണിയെ ചലിപ്പിച്ചത്. അതേസമയം മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ തിരിച്ചടി നേരിടുകയും ചെയ്തു. ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ മൂന്നു മുതല്‍ അഞ്ച് ശതമാനംവരെ നേട്ടമുണ്ടാക്കി.

തൊഴിലവസരങ്ങള്‍ വര്‍ധിച്ചത് യുഎസ് സൂചികകള്‍ നേട്ടമാക്കി. നാസ്ദാക്കും എസ്ആന്‍ഡ്പി 500 സൂചികയും വെള്ളിയാഴ്ച ഒരു ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. പണനയ ചാലകങ്ങള്‍ക്കുപകരം സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റ സാധ്യതകളാണ് ഇത്തവണ നിക്ഷേപകര്‍ പരിഗണിച്ചത്. ഹോങ്കോങ്, ടോക്കിയോ, സിഡ്‌നി, സിംഗപൂര്‍, തായ്‌പേയ് എന്നിവിടങ്ങളിലെ വിപണികളിലും അതിന്റെ പ്രതിഫലനമുണ്ടായി.

തെക്കന്‍ ഗാസയില്‍നിന്ന് കൂടുതല്‍ സൈനികരെ ഇസ്രായേല്‍ പിന്‍വലിക്കുകയും വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്തതോടെ അസംസ്‌കൃത എണ്ണവിലയില്‍ നേരിയതോതിലെങ്കിലും കുറവുണ്ടായി. ബ്രന്റ് ക്രൂഡ് വില ബാരലിന് 90 ഡോളറില്‍ താഴെയെത്തി.

വിദേശ നിക്ഷേപകര്‍ വന്‍കിട ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് നിഫ്റ്റിയിലെ മുന്നേറ്റത്തിന്റെ പ്രധാന ഘടകം. 35,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് കഴിഞ്ഞ മാസം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയത്. വെള്ളിയാഴ്ചയകാട്ടെ 1,700 കോടി രൂപയുടെ അറ്റ നിക്ഷേപകരുമായി. റീട്ടെയില്‍ നിക്ഷേപകരും വിപണിയുടെ കരുത്തിനൊപ്പം നീങ്ങി.

പാദഫലങ്ങള്‍ പുറത്തുവരുന്നതിന് മുന്നോടിയായി വരുമാന സൂചനകള്‍ കമ്പനികള്‍ പുറത്തുവിടാന്‍ തുടങ്ങിയത് വിപണി നേട്ടമാക്കി. 2023-24 സാമ്പത്തിക വര്‍ഷം 20 ലക്ഷം യൂണിറ്റ് എയര്‍കണ്ടീഷണറുകള്‍ വിറ്റഴിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ വോള്‍ട്ടാസിന്റെ ഓഹരി വില ഏഴ്‌ ശതമാനത്തോളം ഉയര്‍ന്നു. മികച്ച വരുമാന വളര്‍ച്ച പ്രതീക്ഷിക്കാമെന്ന നൈകയുടെ അവകാശവാദവും തുണച്ചു. ഓഹരി വില ആറ് ശതമാനത്തോളം ഉയരാന്‍ അതിടയാക്കി.

മാര്‍ച്ച് 12ന് ടിസിഎസിന്റെ പ്രവര്‍ത്തന ഫലം പുറത്തുവരുന്നതോടെ നാലാം പാദത്തിലെ വരുമാന സീസണ് തുടക്കമാകും. അത് മുന്നില്‍കണ്ടാണ് നിക്ഷേപകരുടെ ഇപ്പോഴത്തെ നീക്കം. ഓട്ടോ, ധനകാര്യ സേവനം തുടങ്ങിയ മേഖലകള്‍ ശരാശരി 15 ശതമാനത്തിന് മുകളില്‍ വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.