ഇന്തൊനീഷ്യയില്‍ വീശിയടിച്ച സുനാമിയില്‍ 170 മരണം. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സൂനാമിത്തിരകളില്‍പെട്ടു നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. 720ല്‍ അധികം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് വാര്‍ത്ത ഏജന്‍സികള്‍ അറിയിച്ചു.

സൂനാമിയെ തുടര്‍ന്ന് തിരമാലകള്‍ 65 അടിയോളം ഉയര്‍ന്നു. അനക് ക്രാക്കതാവു അഗ്‌നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സൂനാമിക്കു കാരണമെന്നാണ് പ്രാധമിക നിഗമനം. സ്‌ഫോടനമുണ്ടായി 24 മിനിറ്റുകള്‍ക്കു ശേഷമായിരുന്നു സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്.

പസഫിക് സമുദ്രത്തില്‍ ടെക്ടോണിക് ഫലകങ്ങള്‍ക്ക് അടിക്കടി സ്ഥാനചലനം സംഭവിക്കുന്ന ‘റിങ് ഓഫ് ഫയര്‍’ മേഖലയിലാണ് ഇന്തൊനീഷ്യ. ഇക്കാരണത്താല്‍ത്തന്നെ ഇവിടെ ഭൂകമ്പവും സൂനാമിയും അഗ്‌നിപര്‍വത സ്‌ഫോടനവും പതിവാണ്. ശനിയാഴ്ചയിലെ ഭൂകമ്പത്തെത്തുടര്‍ന്ന് ആയിരക്കണക്കിനു പേരാണ് വീടും ഹോട്ടലുകളും വിട്ട് സുരക്ഷിത സ്ഥാനത്തേക്കു മാറിയത്.