ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്യത്തെ പണപ്പെരുപ്പം ഒക്ടോബറിൽ കുത്തനെ ഇടിഞ്ഞ് രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തി. മുൻ മാസത്തെ 6.7% ൽ നിന്ന് ഒക്ടോബറിൽ 4.6% ആയി കുറഞ്ഞു. കുറഞ്ഞ ഊർജ്ജ വിലയാണ് പ്രധാന കാരണം. ഈ വർഷാവസാനത്തോടെ പണപ്പെരുപ്പം പകുതിയായി കുറയ്ക്കുമെന്ന പ്രതിജ്ഞ നേരത്തെ നടപ്പാക്കിയതായി സർക്കാർ പറയുന്നു. 2022 ഒക്ടോബറിൽ പണപ്പെരുപ്പം അതിന്റെ ഏറ്റവും ഉയർന്ന നിലയായ 11.1 ശതമാനത്തിൽ എത്തിയിരുന്നു. വിലക്കയറ്റം മന്ദഗതിയിലാക്കാനുള്ള ശ്രമത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് ഉയർത്താൻ തുടങ്ങി.

പലിശ നിരക്കുകൾ നിലവിൽ 5.25% ആണ്. ഇത് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. മോർട്ട്ഗേജ് ചെലവുകൾ വർദ്ധിപ്പിക്കാൻ ഇത് കാരണമായി. ഒക്ടോബറിൽ വിലക്കയറ്റം മന്ദഗതിയിലായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിലെ (ഒഎൻഎസ്) ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്‌നർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഊർജ്ജ ചെലവിലെ കുത്തനെയുള്ള വർധനയെ തുടർന്ന് ഈ വർഷം ഊർജ്ജ വില പരിധിയിൽ ചെറിയ കുറവുണ്ടായി.

ജീവിത ചെലവ് ലഘൂകരിക്കുന്നതിലേയ്ക്കാണ് സൂചനകൾ വിരൽ ചൂണ്ടുന്നതെങ്കിലും ഊർജ ബില്ലുകളുടെ കാര്യത്തിൽ വലിയ മാറ്റത്തിന് സാധ്യതയില്ല. ഗ്യാസിന്റെയും വൈദ്യുതിയുടെയും വില കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെങ്കിലും, ബില്ലുകൾക്കുള്ള സർക്കാർ പിന്തുണ ഇപ്പോൾ നിലവിലില്ലാത്തതിനാൽ മിക്ക വീടുകളും ഈ ശൈത്യകാലത്ത് കഴിഞ്ഞതിനേക്കാൾ കൂടുതൽ ഊർജത്തിനായി പണം നൽകും. ഊർജത്തിന്റെയും ഭക്ഷണത്തിന്റെയും വില രണ്ട് വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ മുകളിലാണെന്ന് ഒഎൻഎസ് പറഞ്ഞു. അടുത്ത ആഴ്‌ച അവതരിപ്പിക്കുന്ന അടുത്ത വർഷത്തേക്കുള്ള ഊർജ്ജ വില പരിധി, ഊർജ്ജ വില വീണ്ടും ഉയരുമെന്ന സൂചന നൽകുന്നുണ്ട്.