കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാരായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം പൊലീസ് അംഗീകരിച്ചു. ആത്മഹത്യാ പ്രേരണയ്ക്ക് അര്‍ണാബിനെതിരെ ആലിബാഗ് പൊലീസ് വീണ്ടും കേസെടുത്തു. ആത്മഹത്യാക്കുറിപ്പില്‍ അര്‍ണാബിനെയും മറ്റ് രണ്ടുപേരെയും കാരണക്കാരായി ചൂണ്ടിക്കാട്ടിയ അന്‍വായ് നായിക്കിന്റെ ഭാര്യ അക്ഷത നായിക്കിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

തന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അക്ഷത ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ സര്‍ക്കാര്‍ കേസ് മനപ്പൂര്‍വം അട്ടിമറിച്ചതായി അക്ഷത പറയുന്നു. വിതുമ്പിക്കൊണ്ടാണ് അര്‍ണാബില്‍ നിന്നും തന്റെ കുടുംബത്തിന് അര്‍ണാബില്‍ നിന്നുമുണ്ടായ ദ്രോഹത്തെക്കുറിച്ച് പറയുന്നത്. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിനുത്തരവാദി അര്‍ണാബ് ഗോസ്വാമിയായിരിക്കുമെന്നും അവര്‍ പറയുന്നു.

അര്‍ണാബിനു വേണ്ടി ഒരു സ്റ്റുഡിയോയുടെ ജോലി ചെയ്തു കൊടുത്തതിന്റെ 83 ലക്ഷം രൂപ അന്‍വായ് നായിക്കിന് ലഭിക്കുകയുണ്ടായില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹവും അമ്മയും ആത്മഹത്യ ചെയ്തത്.

മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറായ അന്‍വായ് നായിക് ആത്മഹത്യ ചെയ്തത് 2018 മെയ് മാസത്തിലാണ്. ഒരു പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചായിരുന്നു ആത്മഹത്യ. അദ്ദേഹത്തിന്റെ അമ്മ കുമുദ് നായിക്കും കൂടെ ആത്മഹത്യ ചെയ്തു. മൂന്ന് കമ്പനികള്‍ തനിക്ക് നല്‍കാനുള്ള അഞ്ചരക്കോടിയോളം രൂപ തരാന്‍ തയ്യാറാകുന്നില്ലെന്നും പ്രതിസന്ധി മറികടക്കാന്‍ വഴികളില്ലാത്തതിനാല്‍ മരണം തെര‍ഞ്ഞെടുക്കുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്. നായിക്കിന് കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അര്‍ണാബ് നല്‍കാനുള്ളത് 83 ലക്ഷം രൂപയാണ്. അന്‍വായ് നായിക്കിന്റെ അമ്മ കുമുദ് കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായിരുന്നു.

ആലിബാഗ് പൊലീസ് അര്‍ണാബിനും മറ്റ് രണ്ടു പേര്‍ക്കുമെതിരെ അന്ന് കേസെടുത്തു.എന്നാല്‍ റിപ്പബ്ലിക് ടിവി മേധാവിക്കെതിരെ നീങ്ങാന്‍ പൊലീസ് തയ്യാറായില്ല. ഒരു മുന്‍കൂര്‍ ജാമ്യം പോലുമില്ലാതെ അര്‍ണാബ് കേസില്‍ സുരക്ഷിതനായി നടക്കുന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടക്കമുള്ളവര്‍ രംഗത്തു വന്നു. ആത്മഹത്യാ പ്രേരണയ്ക്ക് ഐപിസി 306 പ്രകാരമാണ് പൊലീസ് കേസെടുത്തത്. പക്ഷെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. ബിജെപിയാണ് അന്ന് മഹാരാഷ്ട്രയില്‍ അധികാരത്തിലിരുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എഫ്ഐആറില്‍ നടപടിയെടുക്കാത്തത് ഏറെ വിമര്‍ശിക്കപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല.

കോണ്‍ഗ്രസ് ഈ സംഭവത്തില്‍ വാര്‍ഡത്താ സമ്മേളനം വിളിച്ച് പ്രതിഷേധമറിയിക്കുകയുണ്ടായി. ചില മാധ്യമപ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നുവെന്ന് പരാതിപ്പെട്ട് അര്‍ണാബിനൊപ്പം നില്‍ക്കുകയുമുണ്ടായി.