വാഷിംഗ്ടണ്‍: പേര്‍ഷ്യന്‍ കടലിടുക്കില്‍ നിന്ന് സമുദ്രാതിര്‍ത്തി ലംഘിച്ച അമേരിക്കയുടെ രണ്ട് നാവികസേനാ ബോട്ടുകള്‍ ഇറാന്‍ പിടിച്ചെടുത്തു. ഇതിലുണ്ടായിരുന്ന പത്ത് സൈനികരെയും കസ്റ്റഡിയിലെടുത്തു. പ്രതിരോധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതാണ് ഇക്കാര്യം. സൈനികര്‍ സുരക്ഷിതരാണെന്ന് ഇറാന്‍ അറിയിച്ചു. കുവൈറ്റില്‍ നിന്ന് ബഹ്‌റൈനിലേക്കുളള യാത്രയ്ക്കിടെയാണ് ബോട്ടുകളുമായി അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ കഴിയാതിരുന്നത്. പിന്നീട് ഇറാന്‍ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. അമേരിക്കന്‍ സൈനികര്‍ സുരക്ഷിതരാണെന്ന കാര്യം ഇവര്‍ അറിയിച്ചതായി പ്രതിരോധ വകുപ്പ് വ്യക്തമാക്കി. ഇവര്‍ക്ക് പിന്നീട് യാത്ര തുടരാമെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.
ബോട്ടുകള്‍ സമുദ്രാതിര്‍ത്തി കടന്നതോടെയാണ് ഇറാന്‍ ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ഇറാനിലെ ദ ഫാഴ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജിപിഎസ് സംവിധാനം ഉപയോഗിച്ച് അമേരിക്കന്‍ സൈനികര്‍ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നെന്ന് ഇറാന്‍ നാവിക സേന ആരോപിക്കുന്നു. സ്ഥിതിഗതികള്‍ മനസിലാക്കിയതിനാല്‍ നാവികരെ സുരക്ഷിതമായി അമേരിക്കയിലെത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു.

വിഷയത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെന്‍ റോഡ്‌സ് പറഞ്ഞു. ഒമ്പത് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുളളത്. രാത്രി തന്നെ ഇവരെ വിട്ടയ്ക്കാന്‍ വേണ്ട നടപടി കൈക്കൊണ്ടിട്ടുണ്ട്. പ്രസിഡന്റ് ബരാക് ഒബാമ പാര്‍ലമെന്റിലെ തന്റെ അവസാന പ്രസംഗം നടത്താനിരിക്കെയാണ് ഈ സംഭവം.