ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിന്റെ ഫലമായി പ്രമേഹ രോഗികളുടെ എണ്ണത്തിൽ അടുത്ത വർഷത്തോടെ വൻ വർദ്ധനയുണ്ടാകുമെന്ന് മുന്നറിയിപ്പ്. പുതിയ പ്രമേഹ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രമേഹ രോഗികളുടെ ‘സുനാമി’ എന്നാണ് അവർ വിശേഷപിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് കാണപ്പെട്ടുവെന്ന് ജിപിമാർ വെളിപ്പെടുത്തി. സാധാരണ നാം കാണുന്ന പ്രമേഹരോഗികളില്‍ 90 ശതമാനവും ടൈപ്പ് 2 പ്രമേഹത്തിൽ പെട്ടവരാണ്. ജീവിത ശൈലിയും ശീലങ്ങളുമാണ് പലപ്പോഴും ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത്. 49 ലക്ഷം ബ്രിട്ടീഷുകാർ പ്രമേഹ രോഗികൾ ആണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

പ്രായം, അമിതഭാരം, വ്യായാമക്കുറവ് എന്നിവയും ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകും. പലരുടെയും ശരീരഭാരം വർദ്ധിക്കുന്നതിന് കോവിഡും ലോക്ക്ഡൗണും പ്രധാന കാരണമായി. ഒപ്പം ജിപികളെ കാണാനുള്ള അവസരവും കുറഞ്ഞു. ടൈപ്പ് 2 പ്രമേഹ രോഗികളുടെ എണ്ണത്തിൽ 56 ശതമാനം വർദ്ധനവ് ഉണ്ടായതായി പ്രാദേശിക ക്ലിനിക്കൽ കമ്മീഷനിംഗ് ഗ്രൂപ്പുകൾ വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച 20 കോവിഡ് രോഗികളിൽ ഒരാൾക്ക് രോഗം ബാധിച്ച് അഞ്ച് മാസത്തിനുള്ളിൽ പ്രമേഹം പിടിപെട്ടുവെന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു.

പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വൻ വർദ്ധന, ആരോഗ്യ സംവിധാനത്തെ താറുമാറിലാക്കുമെന്ന് ഡോക്ടർമാർ ഭയപ്പെടുന്നു. ഈ പ്രതിസന്ധി 2023 വരെ നീളാൻ സാധ്യതയുണ്ട്. കോവിഡിന്റെ കടന്നുവരവും പരിശോധനകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും കൂടുതൽ പ്രതിസന്ധികളിലേയ്ക്ക് നയിച്ചു.

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം എന്നിങ്ങനെ പ്രധാനമായും രണ്ട് തരം പ്രമേഹങ്ങളുണ്ട്. കോശങ്ങളിലൂടെ ശരീരത്തിനുള്ളിൽ ഗ്ലൂക്കോസ് കടത്തുന്നതിന് ഇൻസുലിൻ കാരണമാകുന്നു. ടൈപ്പ് 2 പ്രമേഹത്തിൽ, ഇൻസുലിൻ കോശങ്ങളുടെ പ്രതികരണം കുറയുന്നതിനാൽ, ഈ പ്രവർത്തനം തകരാറിലാകുന്നു. ഇത് മൂലം ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടുന്നില്ല. ടൈപ്പ് 2 പ്രമേഹത്തിന്റെ ചില സാധാരണ കാരണങ്ങൾ ജീനുകൾ, അമിതഭാരം , ഇൻസുലിൻ പ്രതിരോധം, ശാരീരിക നിഷ്‌ക്രിയത്വം എന്നിവയാണ്. ദാഹം, ക്ഷീണം, വിശപ്പ്, കാഴ്ചശക്തി കുറയുന്നു, മുറിവ് ഉണങ്ങുന്നതിലെ താമസം എന്നിവയൊക്കെയാണ് മുന്നറിയിപ്പ് അടയാളങ്ങൾ.