പിതാവും മകളും ഷാര്‍ജയില്‍ മുങ്ങിമരിച്ച സംഭവം കഴിഞ്ഞ ദിവസംആയിരുന്നു. കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തം കണ്ടിയില്‍ ഇസ്മഈല്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി അമല്‍ ഇസ്മഈല്‍ (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. ഷാര്‍ജ അജ്മാന്‍ അതിര്‍ത്തിയിലെ കടലില്‍ കുളിക്കാനായി കുടുംബസമേതം പോയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.

അന്തരീക്ഷത്തില്‍ തണുത്ത കാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാല്‍ കടലില്‍ ശക്തമായ വേലിയേറ്റമുണ്ടായ സമയമായിരുന്നു. ആദ്യം മകള്‍ അമല്‍ ശക്തമായ കടല്‍ച്ചുഴിയില്‍പെട്ടു, പിന്നാലെ മകളെ രക്ഷിക്കാന്‍പോയ ഇസ്മഈലും അപകടത്തില്‍ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി.

ഉടന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവുമെത്തി ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല. കരയില്‍നിന്നു ദുരന്തം നേരിട്ട് കണ്ട ഇസ്മഈലിന്റെ ഭാര്യ നഫീസ, മറ്റ് മക്കളായ അമാന, ആലിയ എന്നിവരെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി പിന്നീട് അവരെ ഇസ്മഈലിന്റെ സഹോദരന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മരിച്ച് കിടക്കുന്നവരുടെ മുഖം കാണുമ്പോള്‍ നിര്‍വികാരരായി നോക്കി നില്‍ക്കാനല്ലാതെ മരണമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്തുവാന്‍ ഒരു ശാസ്ത്രത്തിനും,സാങ്കേതികതക്കും ആവാതെ വരുമ്പോള്‍ മനുഷൃന്‍റെ ദുര്‍ബലത എത്രമാത്രമാണമെന്ന് ബോധ്യമാകുന്നു.
കഴിഞ്ഞ ദിവസം ഷാര്‍ജ ബീച്ചില്‍ മുങ്ങി മരണപ്പെട്ട പിതാവിന്‍റെയും മകളുടെയും മയ്യത്തുകള്‍ എംബാമിംഗ് കഴിഞ്ഞ് നാട്ടിലേക്ക് അയച്ചു. പിതാവും മകളും തമ്മില്‍ നല്ല സുഹൃത്തുക്കളായിരുന്നു.പഠിക്കുന്ന കാര്യത്തിലും,മറ്റുളള കാര്യത്തിലും പ്രായത്തില്‍ കവിഞ്ഞ അതി സാമര്‍ത്ഥ്യം ഉണ്ടായിരുന്നു മകളായ അമലിന്.
ഉപ്പായും മോളും ഇഷ്ടത്തിന്‍റെ കാര്യത്തിലും,സ്നേഹത്തിന്‍റെ കാരൃത്തിലും മത്സരം തന്നെയായിരുന്നു.വിധി മരണത്തിന്‍റെ കാര്യത്തിലും വേര്‍പിരിച്ചില്ല.
ഷാര്‍ജ അജ്മാന്‍ ബോര്‍ഡറിലുളള ബീച്ചില്‍ കുളിച്ചോണ്ടിരിക്കുന്നതിനിടയിലാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഇസ്മായിലിനെയും മകള്‍ അമലിനെയും ജീവന്‍ നഷ്ടപ്പെട്ടത്.അപ്രതീക്ഷിതമായെത്തിയ വേലിയേറ്റമാണ് അപകടം വരുത്തിയത്.
ഇസ്മായിലിന്‍റെ മൂന്ന് മക്കളും,അനുജന്‍റെ രണ്ട് മക്കളുമാണ് ഒഴുക്കില്‍പ്പെട്ടത്.നാല് പേരെയും രക്ഷിച്ച് കരക്കെ ത്തിച്ച ഇസ്മായില്‍ അമലിനെ രക്ഷിക്കാന്‍ വെളളത്തിലേക്ക് ചാടി,എന്നാല്‍ ഇരുവരും മുങ്ങിത്താഴുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് അവധി ആഘോഷിക്കാന്‍ മൂന്ന് മാസത്തെ വിസിറ്റ് വിസയില്‍ ഇസ്മായിലിന്‍റെ കുടുംബം ഇവിടെത്തിയത്.14 വര്‍ഷമായി ദുബായ് RTO യില്‍ ജീവനക്കാരനാണ് ഇസ്മായില്‍.ഭാരൃ നഫീസ,മറ്റ് മക്കള്‍ അമാന,ആലിയ.ഇസ്മായിലിന്‍റെ ഭാര്യ നഫീസ കുറച്ച് നാള്‍ അജ്മാനിലെ ഒരു സ്വകാരൃ സ്കൂളിലെ അദ്ധ്യാപികയായിരുന്നു.
നഫീസയുടെയും,മറ്റ് മക്കളും നോക്കി നില്‍ക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ഈ കുടുംബത്തിന് എങ്ങനെ താങ്ങുവാന്‍ കഴിയും ഉപ്പായുടെയും,മകളുടെയും വേര്‍പ്പാടിനെ.പടച്ചവന്‍ അതിനുളള ധെെര്യം ഈ കുടുംബത്തിന് നല്‍കുമാറാകട്ടെ.ആമീന്
‘നാളെ നമ്മുക്ക് എന്താണ്‌ സംഭവിക്കുക എന്ന്‌ ഒരാളും അറിയുകയില്ല. നമ്മള്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും ആരും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
പടച്ചവന്‍ നമ്മെ എല്ലാപേരെയും അപകടമരണങ്ങളില്‍ നിന്നും,മാരക രോഗങ്ങളില്‍ നിന്നും,ആളുകള്‍ വെറുക്കുന്ന രോഗങ്ങളില്‍ നിന്നും കാത്ത് രക്ഷിക്കട്ടെ ആമീന്‍
പിതാവിന്‍റെയും മകളുടെയും വിയോഗം മൂലം കൂടുംബത്തിനുണ്ടായ വേദനയില്‍ പങ്ക് ചേരുന്നതോടപ്പം,ഇരുവരുടെയും പരലോകജീവിതം പടച്ചതമ്പുരാന്‍ ധന്യമാക്കി കൊടുക്കട്ടെ ആമീന്‍.

ASHRAF THAMARASSERY