ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മുൻ പങ്കാളിയുടെ ആക്രമണത്തെ തുടർന്ന് നാല്പത്തിയേഴുകാരിയായ ബിസിനസുകാരിക്ക് ദാരുണാന്ത്യം. ഇയാളെ കുറിച്ചുള്ള മുന്നറിയിപ്പ് പോലീസ് യുവതിക്ക് നേരത്തെ നൽകിയിരുന്നെങ്കിൽ വലിയൊരു വിപത്ത് ഒഴിവാക്കാമായിരുന്നുവെന്ന വാദങ്ങൾ ഉയർന്നു വരുന്നുണ്ട്.

2019 ജൂണിൽ വെസ്റ്റ് ലോത്തിയനിലെ ബാത്ത്ഗേറ്റിന് സമീപമുള്ള റോഡിൽ വച്ചാണ് പ്രതി ആനിൻെറ കാറിൽ തീ കൊളുത്തിയത്. പിന്നീട് ഗ്ലാസ്‌ഗോ റോയൽ ആശുപത്രിയിൽ എത്തിച്ച ആൻ അവിടെ വച്ച് മരിക്കുകയായിരുന്നു. ആനിനെ പരിചരിച്ച ഡോക്ടർ അവരുടെ ശരീരത്തിൽ 80 ശതമാനത്തിലധികം പൊള്ളലേറ്റതായി പറഞ്ഞു.

52 കാരനായ മാർക്‌സിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നുവെങ്കിലും പ്രതിയുടെ മാനസികാരോഗ്യം പരിഗണിച്ച് നിരപരാധിയായി കോടതി വിധിക്കുകയായിരുന്നു. 2020 ഒക്‌ടോബറിൽ ലാനാർക്‌ഷെയറിലെ കാർസ്റ്റെയറിലെ സ്റ്റേറ്റ് ഹോസ്പിറ്റലിലേക്ക് അനിശ്ചിത കാലത്തേക്ക് മാർക്സിനെ ചികിൽസിക്കാൻ കോടതി ഉത്തരവിട്ടു. ആക്രമണത്തിന് ശേഷം പാരാനോയിഡ് സ്കീസോഫ്രീനിയ രോഗനിർണയം നടത്തിയ മാർക്സ് മുമ്പ് ആനിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രതിക്ക് ഗാർഹിക കുറ്റകൃത്യങ്ങളുടെ ചരിത്രമുണ്ടെന്നും കോടതി കണ്ടെത്തി. ആനിൻെറ ജീവൻ എടുത്ത ഈ അപകടം പോലീസിൻെറ വീഴ്‌ചയാണെന്നും പ്രതിയുടെ അക്രമാസക്തമായ സ്വഭാവത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നെന്നും ഷെരീഫ് പീറ്റർ ഹാമണ്ട് പറഞ്ഞു.