സ്വന്തം ലേഖകൻ

ലണ്ടൻ : ഇന്നലെ മുതൽ ലോക്ക്ഡൗൺ ഇളവുകൾ ബ്രിട്ടനിൽ പ്രാബല്യത്തിൽ വന്നതോടൊപ്പം ആശങ്കകളും ഉയരുന്നു. രാജ്യത്തെ ആളുകൾക്ക് ഇന്നലെ മുതൽ നിർബന്ധമെങ്കിൽ സ്വന്തം വീട്ടിൽ മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. ഇനിയും മറ്റൊരു വീട്ടിൽ പോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധം ആയിരിക്കും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വൈറസ് പടരാനുള്ള ഭീഷണി ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നടപടി സ്വീകരിക്കുന്നത്. ഔട്ട്‌ഡോർ കണ്ടുമുട്ടലുകളിൽ സാമൂഹിക അകലം പാലിക്കണമെന്ന് കർശനമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സാമൂഹിക അകലം പാലിക്കാൻ കഴിയാതെ വരും. അതുകൊണ്ടുതന്നെ സ്വന്തം വീട്ടിൽ ആണെങ്കിൽ പോലും പുറത്തുനിന്നെത്തിയ ഒരാളുമായി സെക്സിൽ ഏർപ്പെടാതിരിക്കുന്നതാണ് സുരക്ഷിതമായ നടപടിയെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു. രാജ്യത്ത് ഈയടുത്ത് നടന്ന ഒരു പഠനം അനുസരിച്ച് പത്തിൽ ആറ് ആളുകളും ലോക്ക്ഡൗൺ കാലയളവിൽ ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടില്ല. കൊറോണ പ്രതിസന്ധിഘട്ടത്തിൽ രാജ്യത്തെ ആകെ ജനസംഖ്യയിലെ 39.9% ആളുകൾ മാത്രമാണ് ലൈംഗിക കാര്യങ്ങളിൽ സജീവമായിരുന്നുവെന്നാണ് റിപ്പോർട്ട്‌.

സാമൂഹിക അകലം പാലിക്കണമെന്ന നിയമം കർശനമായി നടപ്പിലാക്കിയതാണ് ആളുകളെ അവരുടെ പ്രിയപ്പെട്ടവരുമായി ഇടപഴകുന്നതിൽ നിന്ന് അകറ്റി നിർത്തിയതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇതേ സാമൂഹിക അകലം പാലിക്കൽ നടപടി ഇപ്പോൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. പരിചയമില്ലാത്തവരുമായി സെക്‌സിലേർപ്പെടുന്നത് കോവിഡ് വ്യാപനമുള്ള സാഹചര്യത്തിൽ ദോഷം ചെയ്യുമെന്നത് കൊണ്ടാണ് സര്‍ക്കാരിന്‍റെ ഈ ഇടപെടല്‍. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള ഇത്തരം യാത്രകള്‍ കോവിഡ് വ്യാപനത്തിന് വഴിതുറക്കുമെന്നും സർക്കാർ ഭയപ്പെടുന്നു. സ്വകാര്യ സ്ഥലങ്ങളിലോ പൊതു സ്ഥലങ്ങളിലോ രണ്ടോ അതിലധികമോ ആളുകൾ ഒത്തുകൂടാൻ പാടില്ല എന്ന കർശനനിർദേശവും സർക്കാർ പുറത്തുവിട്ടു. നേരത്തെ സ്വകാര്യ സ്ഥലങ്ങൾ മാർഗ്ഗനിർദേശങ്ങളിൽ ഉൾപ്പെട്ടിരുന്നില്ല. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഈ നിയന്ത്രണങ്ങൾ ലംഘിച്ചാൽ ഇനി പോലീസ് ഇടപെടലും ഉണ്ടാവും.

എന്നാൽ ഈ പുതിയ സർക്കാർ മാർഗനിർദേശങ്ങൾ പരിഹാസ്യമാണെന്ന് ടോറി എംപി ടോബിയാസ് എൽ‌വുഡ് അഭിപ്രായപ്പെട്ടു. ഗുഡ് മോർണിംഗ് ബ്രിട്ടനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ പ്രോഗ്രാമിൽ പങ്കെടുക്കാൻ മറ്റു ടോറി എംപിമാർ വിസമ്മതിച്ചിരുന്നു. ലോക്ക്ഡൗൺ ഇളവുകൾ ഏർപ്പെടുത്തിയപ്പോഴും വീടിന് വെളിയിൽ നിന്നുള്ള ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ പറയുന്നത് തീർത്തും പരിഹാസ്യമാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.