ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

സമൂഹമാധ്യമങ്ങളിലും ഈമെയിലിലും ഇന്ന് ഒട്ടേറെ പേരാണ് ചുരുക്കെഴുത്തുകൾ ഉപയോഗിക്കുന്നത്. ഇതിനെ ഭാഷയുടെ ഒരു പരിണാമമായാണ് ഈ രംഗത്തെ വിദഗ്ധർ കാണുന്നത് . ചുരുക്കെഴുത്തുകളെ കൂടാതെ ഇമോജികളും ഹാഷ് ടാഗുകളും മറ്റും ഇന്ന് വ്യാപകമായി സമൂഹമാധ്യമങ്ങളിലും ഈമെയിലുകളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ പുതിയ ഭാഷ ഒരു പരിധിവരെ പഴയതും പുതിയതുമായ തലമുറകളിൽപ്പെട്ടവർ തമ്മിലുള്ള ആശയവിനിമയത്തിൽ പല പ്രതിസന്ധികളും സൃഷ്ടിക്കാറുണ്ട്.

തനിക്ക് മേലാധികാരി അയച്ച ഇമെയിലിലെ വാക്കുകളെ കുറിച്ച് ഐടി ജീവനക്കാരി പരാതി നൽകിയത് വൻ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. ഈമെയിലിൽ ‘ xx ‘ എന്ന് രേഖപ്പെടുത്തിയത് ചുംബനത്തിനെ പ്രതീകവൽക്കരിച്ചതാണെന്നും ലൈംഗികമായ താല്പര്യത്തോടെയാണ് മേലധികാരി ഇത് ചെയ്തതെന്നുമാണ് പരാതിയിൽ പറയുന്നത്. കരീന ഗാസ് പറോവ എന്ന ഐടി ജീവനക്കാരിയാണ് തന്റെ മേലാധികാരിയായ അലക്സാണ്ടർ ഗൗലാൻഡ്രിസിനെതിരെ ട്രൈബ്യൂണലിൽ പരാതിപ്പെട്ടത്. ഇതു കൂടാതെ ഒരു ഫയലിന്റെ പേര് ‘ajg ‘ എന്ന് രേഖപ്പെടുത്തിയത് “എ ജംബോ ജെനിറ്റൽ” എന്നതിന്റെ ചുരുക്കെഴുത്താണെന്ന് അവർ വാദിച്ചു. ‘xx ‘ കൂടാതെ ഈ മെയിലിലെ ‘ yy ‘ ലൈംഗിക ബന്ധത്തെ സൂചിപ്പിക്കുന്നതായും ‘zzzz’ ബന്ധത്തിൽ ഏർപ്പെടാൻ താൻ എപ്പോൾ തയ്യാറാകുന്നു എന്നതിനെയാണ് കാണിക്കുന്നത് എന്നും ഗാസ് പറോവ് തന്റെ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതുകൂടാതെ കമ്പ്യൂട്ടർ മൗസ് ഉപയോഗിച്ചപ്പോൾ മന:പൂർവ്വം തന്റെ കൈകളിൽ മേലധികാരി ദുരുദ്ദേശത്തോടെ സ്പർശിച്ചതായും അവളുടെ പരാതിയിൽ ഉണ്ട് .

എന്നാൽ മേൽപ്പറഞ്ഞ സംഭവങ്ങൾ ലൈംഗിക സ്വഭാവമില്ലാത്തവയാണെന്നാണ് സെൻട്രൽ കോടതിയിലെ എംപ്ലോയ്മെൻറ് ട്രൈബ്യൂണൽ അവളുടെ വാദങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് വിധി പറഞ്ഞത്. തെളിവുകളില്ലാതെ അസാധാരണ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുള്ള പ്രവണതയായാണ് കോടതി സംഭവത്തെ വിലയിരുത്തിയത്. ലൈംഗിക പീഡനം, വിവേചനം, അന്യായമായ പിരിച്ചുവിടൽ എന്നിവയെ കുറിച്ചുള്ള ഗാസ്പറോയുടെ അവകാശവാദങ്ങൾ നിരസിച്ച ട്രൈബ്യൂണൽ 5000 പൗണ്ട് പിഴ അടയ്ക്കാനും വിധിച്ചു.