സ്വവര്‍ഗാനുരാഗിയായതിനാല്‍ തെരുവിലായെന്ന് വെളിപ്പെടുത്തി ആക്ഷന്‍ താരം ജാക്കി ചാന്റെ മകള്‍ എറ്റ എന്‍ജി. പെണ്‍സുഹൃത്ത് ആന്‍ഡി ഓട്ടത്തോടൊപ്പം ഹോങ്കോങ്ങിലെ ഒരു പാലത്തിനടിയിലാണ് താമസമെന്ന് എറ്റ യുട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അറിയിച്ചു. താന്‍. സ്വവര്‍ഗാനുരാഗിയെന്ന് അറിഞ്ഞതോടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചെന്നും ഇറ്റ ആരോപിക്കുന്നു.

പതിനെട്ടുകാരിയായ ഇറ്റ കഴിഞ്ഞദിവസം യൂ ട്യൂബിലൂടെ പുറത്തുവിട്ട വീഡിയോ ആണിത്. സ്വവര്‍ഗലൈംഗികതയെ വെറുക്കുന്ന മാതാപിതാക്കള്‍ കാരണം ഒരു മാസത്തോളമായി തെരുവിലാണെന്നും പൊലീസില്‍ വരെ പരാതി നല്‍കിയിട്ടും ആരും സഹായിച്ചില്ലെന്നും ഇറ്റ പറയുന്നു. സുഹൃത്തിന്റെ കാരുണ്യത്തിലാണ് ഇത്രനാളും കഴിഞ്ഞത്. ഇനിയും സഹായിക്കാന്‍ അവര്‍ക്കാകില്ല. അതുകൊണ്ടാണ് ഇത്തരത്തിലൊരു സഹായാഭ്യര്‍ഥനെയെന്നാണ് വിശദീകരണം. മുന്‍ മിസ് ഏഷ്യയും നടിയുമായ എലെയ്ന്‍ എന്‍ജിയാണ് എറ്റയുടെ അമ്മ. പണമില്ലെങ്കില്‍ ജോലി ചെയ്തു ജീവിക്കട്ടെയെന്നായിരുന്നു എലെയ്ന്റെ പ്രതികരണം. ജീവിതത്തിന്റെ ഏറിയപങ്കും ഒപ്പമില്ലാതിരുന്ന ജാക്കി ജാന്റെ പേര് എടുത്ത് പറഞ്ഞ് എറ്റ സഹായം അഭ്യര്‍ഥിച്ചത് ശരിയായില്ലെന്നാണ് എലെയ്ന്റെ പക്ഷം. നിയമപരമായി വിവാഹിതരായവരല്ല എലെയ്നും ജാക്കി ചാനും. കൂട്ടുകാരിയായ മുപ്പത്തുകാരിയാണ് മകളെ വഴിതെറ്റിച്ചതെന്നും എലെയ്ന്‍ ആരോപിച്ചു. എന്നാല്‍ മകളുടെ വെളിപ്പെടുത്തലിനോട് ജാക്കി ചാന്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ലഹരി മരുന്ന് കേസില്‍ ജാക്കി ചാന്റെ മകനും ഗായകനുമായ ജെയ്സി ചാന്‍ അറസ്റ്റിലായിരുന്നു.