കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ ബുദ്ധികേന്ദ്രം പി. ജയരാജനെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. ജയരാജന്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് സിബിഐയുടെ ഗുരുതര ആരോപണം. ജയരാജനെതിരായുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. കതിരൂര്‍ മനോജ് വധക്കേസില്‍ മാത്രമല്ല, പല മൃഗീയ കുറ്റകൃത്യങ്ങള്‍ക്കു പിന്നിലും ജയരാജനുണ്ടെന്നും സിബിഐ അറിയിച്ചു.
നിയമത്തെ മറികടക്കാനാണ് ജയരാജന്‍ ശ്രമിക്കുന്നത്. പാര്‍ട്ടിയെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുന്ന ജയരാജനെ അറസ്റ്റ് ചെയ്യേണ്ടത് തുടരന്വേഷണത്തിന് അത്യാവശമാണ്. അന്വേഷണ ഏജന്‍സികളെ പാര്‍ട്ടിയെ ഉപയോഗിച്ച് സമ്മര്‍ദത്തിലാക്കുകയാണ് ജയരാജന്റെ രീതിയെന്നും സിബിഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. തലശേരി സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

ജയരാജന് ജാമ്യം നല്‍കുന്നതിന് എതിരെ മനോജിന്റെ സഹോദരന്‍ ഉദയകുമാറും കോടതിയെ സമീപിച്ചിരുന്നു. മനോജ് വധക്കേസില്‍ സിബിഐ ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ജയരാജനെ പ്രതി ചേര്‍ത്തിട്ടില്ലെന്നായിരുന്നു അന്ന് സിബിഐ അറിയിച്ചത്. കോടതി ഹര്‍ജി തള്ളി മൂന്നു ദിവസത്തിനുള്ളില്‍ ജയരാജനെ സിബിഐ പ്രതിചേര്‍ത്തു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷം നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ കേസിലും അന്വേഷണം ജയരാജനു നേരേ നീളുമെന്ന് ഉറപ്പാണ്.