ലണ്ടന്‍: എന്‍എച്ച്എസില്‍ 21,000 തൊഴിലവസരങ്ങള്‍ വരുന്നു. മാനസികരോഗ ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും നിയമനങ്ങള്‍ നടത്തുന്നത്. 1.3 ബില്യന്‍ പൗണ്ടിന്റെ നിക്ഷേപത്തിനായുള്ള പദ്ധതികള്‍ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് പ്രഖ്യാപിച്ചു. മാനസികാരോഗ്യ സേവനത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ പദ്ധതിക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. മാനസിക, ശാരീരികാരോഗ്യ സേവന മേഖലകളെ ഒരുമിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്കായാണ് ഈ ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അറിയിച്ചു.

എന്നാല്‍ ഈ സേവനം വിപുലപ്പെടുത്തുമ്പോള്‍ അതിനാവശ്യമായ ജീവനക്കാരെ പരിശീലിപ്പിക്കാനും വിന്യസിക്കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന സംശയവുമായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് രംഗത്തെത്തിയിട്ടുണ്ട്. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റുകള്‍ നിര്‍ത്തലാക്കിയത് ചൂണ്ടിക്കാട്ടിയാണ് ആര്‍സിഎന്‍ ഈ ചോദ്യം ഉന്നയിക്കുന്നത്. പുതിയ പദ്ധതിയനുസരിച്ച് പരിശീലനം നേടിയ നഴ്‌സുമാര്‍, തെറാപ്പിസ്റ്റുകള്‍, സൈക്യാട്രിസ്റ്റുകള്‍, അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ എണ്ണം ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. കുട്ടികളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും മാനസികാരോഗ്യ പരിപാലനത്തിനായി 2000 അധിക നഴ്‌സിംഗ്, കണ്‍സള്‍ട്ടന്റ്, തെറാപ്പിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കപ്പെടും.

മുതിര്‍ന്നവര്‍ക്കായി 2900 തെറാപ്പിസ്റ്റുകളായിരിക്കും പുതുതായി നിയമിക്കപ്പെടുക. ക്രൈസിസ് കെയറില്‍ 4800 നഴ്‌സുമാരെയും തെറാപ്പിസ്റ്റുകളെയും നിയമിക്കും. ഏറ്റവും മികച്ച ജീവനക്കാരെയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലുള്ളവര്‍ തുടരണമെന്നും മെന്റല്‍ ഹെല്‍ത്ത് മേഖല കരിയര്‍ ആയി സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഇന്‍സന്റീവുകള്‍ നല്‍കുമെന്നും ഹണ്ട് പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.