പെരുംമ്പാവൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു ദുരിത പൂർണ്ണമായ സാഹചര്യത്തിൽ രോഗ കിടക്കയിൽ. വര്‍ഷങ്ങളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്ന പാപ്പു ഒറ്റയ്ക്ക് ഒരു ചെറിയ കുടിലിലാണ് താമസം. കഴിഞ്ഞ ആഴ്ച വാഹനത്തില്‍ നിന്നു വീണു കാലിന് ഗുരുതരമായി പരുക്കേറ്റ പാപ്പു എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ.

ജിഷ മരിച്ചപ്പോൾ കിട്ടിയ ആനുകൂല്യങ്ങൾ ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും കൈപ്പറ്റിയെങ്കിലും പാപ്പുവിന് ഇതിൽ നിന്ന് ഒന്നും ലഭിച്ചില്ല. അപകടത്തിന് ശേഷം കിടപ്പിലായ ഇയാൾക്ക് ഭക്ഷണം നല്‍കാനോ സംരക്ഷിക്കാനോ ആരുമില്ല. ഇടിഞ്ഞു വീഴാറായ വീട്ടിലാണ് പാപ്പു കഴിയുന്നത്. എഴുന്നേല്‍ക്കാന്‍ കഴിയാത്തതിനാല്‍ മല മൂത്ര വിസര്‍ജനവും ഇരുളടഞ്ഞ മുറിയിലെ കട്ടിലില്‍ തന്നെയാണ്.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തകരെത്തി പരിചരണം നൽകിയിരുന്നു. അടിയന്തിര ചികിത്സ നൽകിയില്ലെങ്കിൽ പാപ്പുവിന്റെ നില ഗുരുതരമാകുമെന്നു ഇവർ അറിയിച്ചു. ജിഷയുടെ ആനുകൂല്യത്തിൽ ഒരു പങ്കു തനിക്കും വേണമെന്നാവശ്യപ്പെട്ട് പാപ്പു കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതുവരെ അതിൽ തീരുമാനം ഒന്നും ആയിട്ടില്ല.