ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തങ്ങൾക്കെതിരെയുള്ള 38000-ത്തോളം നിയമപരമായ കേസുകൾ പിൻവലിക്കാൻ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 9 ബില്യൺ യുഎസ് ഡോളർ പിഴ അടയ്ക്കാൻ സമ്മതിച്ചു. കമ്പനിയുടെ ബേബി
പൗഡർ ഉൾപ്പെടെയുള്ള പല ഉൽപ്പന്നങ്ങളിലും ക്യാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ ഉണ്ടെന്ന കേസുകൾ ഒത്തുതീർപ്പാക്കാൻ വേണ്ടിയാണ് പിഴ ഒടുക്കാൻ കമ്പനി വഴങ്ങിയത്. ഈ ഭീമമായ തുക കൊടുക്കാൻ സമ്മതിക്കുമ്പോഴും തങ്ങളുടെ ബേബി പൗഡർ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നാണ് കമ്പനിയുടെ വാദം .

സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടികാണിച്ച് 2 ബില്യൺ യുഎസ് ഡോളറിൽ കേസ് ഒതുക്കാൻ കമ്പനി പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 2019 ഒക്ടോബറിൽ ഒരു പൗഡർ ബോട്ടിലിൽ ആസ്ബെടോസ് കണ്ടത്തിയപ്പോഴാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആദ്യമായി കമ്പനിയുടെ ബേബി പ്രൊഡക്ടുകൾ പരിശോധിച്ചു തുടങ്ങിയത്.1971 ലെ ഒരു പഠനം പ്രകാരം 75 ശതമാനത്തോളം സ്ത്രീകളിലെ ഗർഭാശയ ട്യൂമറുകളിലും ഇതിനു സമാനമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ തന്നെ കേസിനോട് അനുബന്ധമായി മില്യൺ കണക്കിന് ഡോളർ ചിലവഴിച്ച ജോൺസൺ ആൻഡ് ജോൺസൺ എത്രയും പെട്ടെന്ന് പിഴ അടച്ച് കേസ് തീർപ്പാക്കാനാണ് ശ്രമിക്കുന്നത്.

1886 -ൽ റോബർട്ട് വുഡ് ജോൺസണും,ജെയിംസ് വുഡ് ജോൺസണും,എഡ്‌വേഡ്‌ മീഡ് ജോൺസണും ചേർന്നാണ് ലോകത്തെ തന്നെ വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനി ആയ ജോൺസൺ ആൻഡ് ജോൺസൺ(J &J )സ്ഥാപിച്ചത്. കുറച്ചധികം വർഷങ്ങളായി ജോൺസൺ ആൻഡ് ജോൺസൺ പല കേസുകളിലും വിവാദങ്ങളിലും കുരുങ്ങികിടക്കുകയാണ്. ക്യാൻസർ ഉണ്ടാവാൻ കമ്പനിയുടെ ബേബി പൗഡർ കാരണമാകുന്നുവെന്ന പേരിൽ 2014 മുതൽ ജോൺസൺ ആൻഡ് ജോൺസൺ നിയമപരമായ നടപടികൾ നേരിടുന്നുണ്ട്. 2020-ൽ അമേരിക്കയിലും ക്യാനഡയിലും ഉൽപ്പന്നങ്ങളുടെ വിൽപന പിൻവലിച്ചിരുന്നു. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ടങ്ങളിൽ ജെ ആൻഡ് ജെ യുടെ ഈ ഉല്പ്പന്നങ്ങൾ വിപണിയിൽ ഉണ്ട് .