ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാസങ്ങൾ നീണ്ട വാദ പ്രതിവാദങ്ങൾക്ക് ശേഷം ബ്രിട്ടനിൽ വൻ കോളിളക്കം സൃഷ്ടിച്ച റുവാണ്ട ബിൽ യാഥാർത്ഥ്യമാകുന്നു. ബ്രിട്ടനിലേയ്ക്ക് അനധികൃതമായി വരുന്ന കുടിയേറ്റക്കാരെ റുവാണ്ടയിലേയ്ക്ക് അയക്കുന്നതിനുള്ള നിയമത്തിനെതിരെ തുടക്കത്തിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. ബില്ലിനെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായി വിമർശിച്ചെങ്കിലും നിരവധി ചർച്ചകൾക്ക് ശേഷം തിങ്കളാഴ്ച വൈകി അവർ തങ്ങളുടെ എതിർപ്പ് ഉപേക്ഷിച്ചു.

റുവാണ്ടയിലേയ്ക്ക് അനധികൃത കുടിയേറ്റക്കാരെയും കൊണ്ടുള്ള വിമാനങ്ങൾ 10 മുതൽ 12 ആഴ്ചയ്ക്കുള്ളിൽ പുറപ്പെടുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. ബിൽ പാസാക്കിയത് അനധികൃത കുടിയേറ്റം നിർത്താനുള്ള ഞങ്ങളുടെ പദ്ധതിയിലെ നാഴികക്കല്ലാണെന്ന് ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു. റുവാണ്ട പദ്ധതി നിയമവിരുദ്ധമാണെന്ന് യുകെ സുപ്രീം കോടതി ഏകകണ്ഠമായി വിധിച്ച 2023 നവംബർ മുതൽ സർക്കാരിനെ ബാധിച്ച പ്രതിസന്ധി ഇതോടെ ഒഴിവായി.

നിയമനിർമ്മാണം പാസായ ഉടൻ അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേയ്ക്ക് കൊണ്ടുപോകാനുള്ള എല്ലാ നടപടികളും പൂർത്തിയായതായി പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി 500 ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ബിൽ ഔദ്യോഗികമായി പാസാക്കി രാജാവിൻറെ അംഗീകാരത്തിനായി അടുത്ത ദിവസം സമർപ്പിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ബില്ലിനെതിരെ ശക്തമായ എതിർപ്പാണ് മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തുന്നത്. സുരക്ഷിതമായി ജീവിക്കാനും ഏറ്റവും ആവശ്യമുള്ളപ്പോൾ സംരക്ഷണം തേടാനുമുള്ള അവസരത്തിന് നാമെല്ലാവരും അർഹരാണ് എന്നാണ് ആംനസ്റ്റി ഇൻ്റർനാഷണലിനും ലിബർട്ടിക്കും ഒപ്പം ഫ്രീഡം ഫ്രം ടോർച്ചർ എന്ന ചാരിറ്റി ഒരു പ്രസ്താവനയിൽ പറഞ്ഞത്.