ന്യൂസ് ഡെസ്ക് മലയാളം യുകെ

ബോറിസ് ജോൺസൺ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൈവിൽ ചർച്ച നടത്തി. സന്ദർശനം യുക്രൈൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രകടനമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യോഗത്തിന് ശേഷം യുക്രൈനിൽ പിന്തുണയ്ക്കാൻ യുകെ 120 കവചിത വാഹനങ്ങളും കപ്പൽ വിരുദ്ധ മിസൈൽ സംവിധാനങ്ങളും അയക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. റഷ്യയുമായുള്ള പോരാട്ടത്തിൽ യുകെ നൽകുന്ന പിന്തുണയെ മിസ്റ്റർ സെലെൻസ്‌കി അഭിനന്ദിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ കൈവിലേക്കുള്ള സന്ദർശനം മുൻകൂട്ടി അറിയിച്ചിരുന്നില്ല. പ്രസിഡന്റ് സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ച യുടെ ഫോട്ടോ ലണ്ടനിലെ യുക്രൈനിയൻ എംബസി ട്വിറ്റ് ചെയ്തപ്പോഴാണ് അദ്ദേഹം നഗരത്തിൽ വന്ന വാർത്ത പുറത്തുവന്നത്. യുക്രൈനിയൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രസിഡന്റ് സെലൻസ്‌കിയെ നേരിട്ട് കാണാൻ പ്രധാനമന്ത്രി യുക്രൈനിലേക്ക് പോയതായി പിന്നീട് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു.

മിസ്റ്റർ സെലെൻസ്‌കി യുകെയുടെ നിർണായകവും സുപ്രധാനവുമായ പിന്തുണയെ സ്വാഗതം ചെയ്യുന്നതായും മോസ്കോയിൽ സമ്മർദം ശക്തമാക്കാൻ മറ്റു പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യർത്ഥിക്കുകയും ചെയ്തു. യുക്രൈൻ പ്രതിരോധ പിന്തുണ നൽകുന്ന രാജ്യങ്ങളിൽ മുൻനിരയിൽ നിൽക്കുന്നത് യുകെ ആണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ, ഉക്രേനിയൻ പ്രസിഡന്റിന്റെ ഓഫീസ് ഡെപ്യൂട്ടി ഹെഡ് ആൻഡ്രി സിബിഹ പറഞ്ഞു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും യൂറോപ്യൻ യൂണിയന്റെ വിദേശ നയ മേധാവി ജോസെപ് ബോറെലും വെള്ളിയാഴ്ച പ്രസിഡന്റ് സെലെൻസ്‌കിയുമായി ചർച്ചകൾക്കായി യുക്രൈനിലെത്തിയിരുന്നു. എന്നാൽ സംഘർഷങ്ങൾക്കിടെ ചർച്ചകൾക്കായി യുക്രൈൻ തലസ്ഥാനത്തേക്ക് പോകുന്ന ജി7 രാജ്യങ്ങളിലെ ആദ്യത്തെ അംഗമാണ് ജോൺസൺ. പ്രദേശത്ത് നിന്ന് പാലായനം ചെയ്യാൻ ശ്രമിച്ച സ്ത്രീകളും കുട്ടികളും തിങ്ങിനിറഞ്ഞ സ്റ്റേഷനിൽ മിസൈൽ ആക്രമണം നടത്തിയ റഷ്യൻ സേനയുടെ ആക്രമണത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും സെലെൻസ്കി മുന്നോട്ടുവെച്ചിട്ടുണ്ട്.