കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ റബ്ബര്‍ ഇറക്കുമതി നയത്തിലും റബ്ബറിന്റെ വിലയിടിവിലും പ്രതിഷേധിച്ച് സമരം നടത്തുന്ന ജോസ് കെ മാണി എംപിയെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് പൊലീസ് എത്തി ജോസ് കെ മാണിയെ അറസ്റ്റ് ചെയ്ത് നീക്കിയത്. കോട്ടയം തിരുനക്കര മൈതാനത്ത് കഴിഞ്ഞ ആറു ദിവസമായി നടത്തി വരുന്ന സമരമാണ് ഇപ്പോള്‍ അറസ്റ്റിനെ തുടര്‍ന്ന് അവസാനിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുമായി സമരപന്തലില്‍ എത്തിയശേഷം ജോസ് കെ മാണിയുടെ ആരോഗ്യനില പരിശോധിക്കുകയും, നില വഷളാണെന്ന് കണ്ട് അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.
വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ പരിശോധനയ്ക്കു ശേഷം ആശുപത്രിയിലേക്കു നീക്കാന്‍ ശ്രമം നടത്തിയെങ്കിലും ജോസ് കെ.മാണി വഴങ്ങിയിരുന്നില്ല. ഇന്നു പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു നീക്കുകയായിരുന്നു. അതേസമയം, സമരം തുടരുമെന്നു ജോസ് കെ.മാണിയും കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണിയും അറിയിച്ചു.

റബ്ബര്‍ ഇറക്കുമതി ചെയ്യില്ലെന്ന ഉറപ്പു നല്‍കണമെന്നും, 500 കോടി രൂപയെങ്കിലും വിലസ്ഥിരതാ ഫണ്ടില്‍നിന്നും കര്‍ഷകര്‍ക്ക് അനുവദിക്കണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു. കിലോഗ്രാമിനു 200 രൂപയെങ്കിലും റബ്ബറിനു വില ലഭിക്കണം. റബര്‍ വിലയിടിവിനെതിരെ നടത്തുന്ന സമരങ്ങള്‍ കേരള കോണ്‍ഗ്രസ് തുടരുക തന്നെ ചെയ്യും. സമരത്തിന്റെ കേന്ദ്രം കോട്ടയം തന്നെ ആകണമെന്നില്ല. വിവിധ രൂപത്തില്‍ സമരം തുടരുമെന്നും മാണി പറഞ്ഞു.