ബെല്‍ജിയന്‍ പാരാലിമ്പിക് ചാമ്പ്യന്‍ മരികെ വെര്‍വൂട്ട് നാല്‍പതാം വയസ്സില്‍ ദയാവധത്തിലൂടെ ജീവിതത്തിന്റെ ട്രാക്കിനോട് വിടപറഞ്ഞു. 2012ലെയും 2016ലെയും പാരാലിമ്പിക്സില്‍ മെഡല്‍ നേടിയ മരികെയാണ് ദയാവധത്തിലൂടെ വിടപറഞ്ഞത്.സുഷുമ്ന നാഡിയെ ബാധിച്ച രോഗം നല്‍കുന്ന വേദനയെ കുറിച്ച് മരികെ പറഞ്ഞിരുന്നു.

വേദന താങ്ങാനാവാത്തതിനെ തുടര്‍ന്ന് ചില ദിവസങ്ങളില്‍ 10 മിനിറ്റില്‍ താഴെ മാത്രമാണ് അവര്‍ക്ക് ഉറങ്ങാനായിരുന്നത്. ദയാവധം അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും മരികെ പറഞ്ഞിരുന്നു. ഭേദമാവാന്‍ സാധ്യമല്ലാത്ത രോഗവും പേറി അത്രയും നാള്‍ അവര്‍ ജീവിച്ചതിന് കാരണം താരത്തിന് ട്രാക്കിനോടുള്ള അഭിനിവേശമായിരുന്നു.

മെഡലുകള്‍ വേദന മാറ്റില്ല കൂട്ടുകാരെ. നിങ്ങള്‍ കാണുന്ന ഞാന്‍ സന്തോഷവതിയാണ്. പ്രശസ്തി, ആവശ്യത്തിലേറെ പണം, മെഡലുകളുടെ കൂമ്പാരം. പക്ഷേ നിങ്ങള്‍ക്കറിയാത്ത ഒരു ഞാനുണ്ട്. പത്ത് മിനിറ്റില്‍ കൂടുതല്‍ ഞാനുറങ്ങിയിട്ട് എത്ര വര്‍ഷമായെന്ന് അറിയുമോ? രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാരിയക് പറഞ്ഞു. ഒടുവില്‍ കാഴ്ച ശക്തി കുറഞ്ഞതോടെ ട്രാക്കില്‍ നിന്നും മരികെ പിന്‍മാറുകയായിരുന്നു.

2016-ല്‍ റിയോയില്‍ 400 മീറ്ററില്‍ വെള്ളിയും 100 മിറ്ററില്‍ വെങ്കലും നേടിയിരുന്നു. 14-ാം വയസിലാണ് മരികെയ്ക്ക് സുഷുമ്ന നാഡിയെ ബാധിച്ച ഈ രോഗം സ്ഥിരീകരിച്ചത്. രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ 2008-ല്‍ തന്നെ മരികെ ദയാവധത്തിനുളള പേപ്പറുകള്‍ തയ്യാറാക്കിയിരുന്നു. ദയാവധം അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമേ തന്റെ മുന്നില്‍ എന്ന് അവര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് അവരുടെ ദയാവധത്തിനായുള്ള അപേക്ഷ അനുവദിച്ചത്. ദയാവധം നിയമ വിധേയമായ രാജ്യമാണ് ബെല്‍ജിയം.